കൊല്ലത്ത് മക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി

കൊല്ലം: കൊല്ലം പട്ടത്താനത്ത് അച്ഛനും രണ്ടു മക്കളും മരിച്ച നിലയില്‍. ജവഹര്‍ നഗര്‍ സ്വദേശി ജോസ് പ്രമോദ് (41), മക്കളായ ദേവനാരായണന്‍ (9), ദേവനന്ദ (4) എന്നിവരാണ് മരിച്ചത്. കൊല്ലം പട്ടത്താനം ചെമ്ബകശ്ശേരിയിലാണ് സംഭവം.

അച്ഛനെയും രണ്ടു മക്കളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ മൃതദേഹം ഹാന്‍ഡ് റെയിലില്‍ തൂങ്ങിയ നിലയിലാണ്. ജോസിന്റേത് കിടപ്പുമുറിയിലും. കുട്ടികളെ കൊലപ്പെടുത്തിയശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഡോക്ടറായ കുട്ടികളുടെ അമ്മ പിജി പഠനത്തിനായി ഹോസ്റ്റലിലാണ് തോമസിക്കുന്നത്. ജോസിന് എട്ടു വര്‍ഷമായി ജോലിയില്ലായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഇയാള്‍ പിന്നീട് ഗള്‍ഫില്‍ പോയിരുന്നു. ജോസ് സ്ഥിരംമദ്യപാനിയായിരുന്നുവെന്നും പൊലീസ് സൂചിപ്പിച്ചു.

ആത്മഹത്യ ചെയ്യുന്നുവെന്ന് സൂചിപ്പിച്ച്‌ ജോസ് പ്രമോദ് രാത്രി രണ്ടുമണിക്ക് സന്ദേശം അയച്ചിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു. പ്രണയവിവാഹമായിരുന്നു ജോസ് പ്രമോദിന്റേത്. ഭാര്യയ്ക്കും ജോസ് സന്ദേശം അയച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഭാര്യ അറിയിച്ചതനുസരിച്ച്‌ ബന്ധുക്കള്‍ വീട്ടില്‍ വന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കാണുന്നത്.