പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ, 18 പ്രതികള്‍

പത്തനംതിട്ട: പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ് ഐ നേതാവും അറസ്റ്റിൽ. പെരുനാട് മേഖലാ പ്രസിഡൻ്റ് ജോയൽ തോമസാണ് അറസ്റ്റിലായത്. ഇന്നലെ ഡിവൈഎസ്പി. ഓഫിസിൽ എത്തി ജോയൽ കീഴടങ്ങുകയായിരുന്നു. കേസിൽ ഇന്നലെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. കേസിൽ 18 ൽ അധികം പേർ പ്രതികൾ ഉണ്ടെന്നാണ് വിവരം. കേസില്‍ കെഎസ്ഇബി ജീവനക്കാരനും പ്രായപൂർത്തിയാകാത്ത ഒരാളുമുൾപ്പെടെ മൂന്ന് പേരാണ് ഇന്നലെ അറസ്റ്റിലായത്. കെഎസ്ഇബി ജീവനക്കാരൻ മുഹമ്മദ്‌ റാഫി, സജാദ്, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയുണ്ട്.

ചിറ്റാര്‍ സ്വദേശിയായ യുവാവാണ് പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി ആദ്യം പരിചയപ്പെട്ടത്. ഇയാള്‍ പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ കൈക്കലാക്കി. ഈ ദൃശ്യങ്ങള്‍ ഇയാള്‍ സുഹൃത്തുക്കള്‍ക്കും കൈമാറി. തുടര്‍ന്ന് നഗ്നദൃശ്യങ്ങള്‍ കിട്ടിയവരെല്ലാം പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുകയും കുട്ടിയെ ചൂഷണം ചെയ്യുകയുമായിരുന്നു.സ്കൂളില്‍ പോകാൻ മടികാണിച്ച പെണ്‍കുട്ടിയെ കൗണ്‍സിലിങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്.