പിണറായി ദൈവം കേരളത്തിനുനൽകിയ വരദാനം, തൊടാനാവില്ല; വാസവൻ

വര്‍ക്കല: മുഖ്യമന്ത്രി പിണറായി വിജയൻ ദൈവം കേരളത്തിനുനൽകിയ വരദാനമാണെന്ന് മന്ത്രി വി.എൻ. വാസവൻ. കോവിഡ് കാലത്തും പ്രളയകാലത്തും കേരളത്തെ രക്ഷിച്ചത് മുഖ്യമന്ത്രിയാണെന്നും പിണറായിയെ തൊടാൻ സതീശനും സുധാകരനും കഴിയില്ലെന്നും കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തിന് രക്ഷാകവചം തീർക്കുമെന്നും വി.എൻ. വാസവൻ പറഞ്ഞു.

നവകേരള സദസ്സിനെ എതിര്‍ക്കുന്തോറും കൂടുതല്‍ ആവേശത്തോടെ ജനങ്ങള്‍ എത്തിച്ചേരുകയാണ്. ഇന്നലെ വരെ കടത്തിണ്ണയില്‍ കിടന്നുറങ്ങിയിരുന്ന, കേറിക്കിടക്കാനിടമില്ലാതിരുന്ന ഇന്നലെ വരെ ബന്ധുജനങ്ങളുടെ വീട്ടില്‍ കഴിഞ്ഞിരുന്ന പുറമ്പോക്കുകളിലും റെയില്‍വെ സ്‌റ്റേഷനിലും കിടന്നിരുന്ന നാലുലക്ഷത്തില്‍പരമാളുകള്‍ക്ക് കയറിക്കിടക്കാന്‍ ഒരു കൂരയുണ്ടായി. ആ കൂരയുണ്ടായത് പിണറായി സര്‍ക്കാരിന്റെ ഈ കഴിഞ്ഞ ഏഴു വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തിന്റെ ഫലമാണെങ്കില്‍ ആ ഫലം ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തുമില്ല. അതാണ് നവകേരളം കെട്ടിപ്പടുക്കുന്ന രംഗത്തെ സര്‍ക്കാരിന്റെ വീക്ഷണം. കിടപ്പാടമില്ലാത്തവന് കിടപ്പാടം ഉണ്ടാക്കി കൊടുക്കുന്നു അതാണ് നവകേരളം. 1600 രൂപ പെന്‍ഷന്‍ കൊടുക്കുന്ന ഏകസംസ്ഥാനം കേരളമാണ്. അത് കൊടുക്കേണ്ടതില്ലെന്ന് കേന്ദ്രഗവണ്‍മെന്റ് പിണറായി സര്‍ക്കാരിനോട് പറയുന്നു. ഈ സര്‍ക്കാര്‍ ഉള്ള കാലം വരെയും കേരളത്തിലെ പാവങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുത്തുകൊണ്ടേയിരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഈ നാട്ടില്‍ നിന്നാരും വിദേശത്തേക്ക് പൊകാതെ അവര്‍ തൊഴില്‍ദായകരാകുന്ന രൂപത്തിലേക്ക് വിദ്യാഭ്യാസം മാറി. കേരളത്തില്‍ അതിദരിദ്രരായി ആരുമുണ്ടായിരിക്കാന്‍ പാടില്ലെന്നാതാവണം ആത്യന്തിക ലക്ഷ്യമെന്നാണ് ആദ്യ കാബിനറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. റോഡും പാലവും കലുങ്കും മാത്രമല്ല വികസനം. നാലുലക്ഷത്തില്‍പരം വീടുകള്‍ വെച്ചുകൊടുത്തിട്ട് ഒരിടത്തു പോലും മുഖ്യമന്ത്രിയുടെ പടം വെയ്ക്കണമെന്ന് ഇടതുപക്ഷം പറഞ്ഞില്ല. എന്നാല്‍ എഴുപത്തയായ്യിരം രൂപ തരുന്നതിന്റെ പേരില്‍ പ്രധാനമന്ത്രിയുടെ പടം ലൈഫ് ഭവനങ്ങളില്‍ വെയ്ക്കണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ തിട്ടൂരം.

കോണ്‍ഗ്രസിനെന്തായാലും കേരളത്തില്‍ സാധ്യതയില്ലെന്ന് മനസ്സിലാക്കിയ സുധാകരന്‍ ബി.ജെ.പി.ക്ക് വേണ്ടി കവാടങ്ങള്‍ തുറന്നിടുന്ന രംഗം കഴിഞ്ഞ കാലളവില്‍ നമ്മള്‍ കണ്ടു. അത് അനുസ്യൂതം തുടരുകയാണ്. ഞങ്ങളുടെ വാഹനങ്ങള്‍ തടയാന്‍ ചിലര്‍ കറുത്ത കൊടിയുമായി വരികയാണ്. ഏതെങ്കിലും തരത്തിലുള്ള പതാകയോ മറ്റോ അവരുടെ കൈയിലുണ്ടോ. അപ്പോള്‍ കറുത്ത തുണിയുമായി ഒരാള്‍ ചാടിയാല്‍ അയാളൊരു ടെററിസ്റ്റാണെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അവരെ തെറ്റ് പറയാന്‍ പറ്റുമോ.

കോവിഡ് കാലത്തും പ്രളയകാലത്തും തങ്ങളെ രക്ഷിച്ച മുഖ്യമന്ത്രിയെ കാണാനാണ് ആബാലവൃദ്ധം ജനങ്ങള്‍ ഇരമ്പിയാര്‍ക്കുന്നത്. അമ്മമാര്‍ സീരിയല്‍ കാണാന്‍ വന്നിരിക്കുന്നത് പോലെ കോവിഡ് കാലത്ത് ജനങ്ങള്‍
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് കാതോര്‍ക്കുമായിരുന്നു. എല്ലാ ഭയങ്ങളും മാറി ഇതാ കാലം കാത്തുവെച്ച കര്‍മ്മയോഗി കേരളത്തെ സംരക്ഷിക്കാന്‍ എല്ലാ കവചങ്ങളുമായി മുന്നോട്ട് വരുന്നു എന്ന് നമുക്ക് ബോധ്യപ്പെടുന്നതായിരുന്നു അത്. കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍ ഫിലിപ്പോസ് ക്രിസ്‌റ്റോസം തിരുമേനിയെ കാണാന്‍ പോയിരുന്നു. അദ്ദേഹത്തെ പരിശോധിച്ച് തിരിച്ചിറങ്ങുമ്പോ അദ്ദേഹം പറഞ്ഞു ഈ വെള്ളപ്പൊക്കത്തില്‍ ഞാന്‍ പോകുമെന്ന് വിചാരിച്ചതാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനുള്ളത് കൊണ്ടാണ് ഞാന്‍ ജീവിച്ചത്. അദ്ദേഹം കേരളത്തിനു ദൈവം നൽകിയ വരദാനമാണെന്നാണ് ഡോക്ടർ പറഞ്ഞത്. കേരളത്തിനു കിട്ടിയ വരദാനമായ പിണറായി വിജയനെ തൊടാൻ സതീശനല്ല സുധാകരനല്ല നിങ്ങൾ ഒന്നടങ്കം വന്നാലും ജനങ്ങൾ രക്ഷാകവചം തീർക്കും- വാസവൻ പറഞ്ഞു.