ശബരിമലയിൽ കടകളിൽ അമിത വില; വില നിലവാരം അനൗൺസ്‌മെന്റ് ചെയ്യണം, ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ കടകളിലെ അംഗീകൃത വില നിലവാരം പൊതു അനൗൺസ്‌മെന്റായി നടത്താൻ നിർദേശം. വിവിധ ഭാഷകളിൽ അനൗൺസ്‌മെന്റ് നടത്താൻ ഹൈക്കോടതി ദേവസ്വം ബോർഡിനോട് നിർദേശിച്ചു. കുത്തക ഉടമകളുടെ കടകളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തി. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി.

ശബരിമലയിലെ ഭക്ഷണശാലകളിലും വിവിധ സ്റ്റാളുകളിലും വൃശ്ചികം ഒന്ന് മുതൽ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നിയോഗിച്ച സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 4,61,000 രൂപ പിഴയായി ഈടാക്കി. പഴകിയ സാധനങ്ങളുടെ വില്പന , അമിത വില , അളവിൽ കുറവ് വരുത്തുക എന്നിവയുമായി ബന്ധപ്പെട്ടാണ് പിഴ. വിലനിലവാരം പ്രദര്ശിപ്പിക്കാത്തവർക്ക് താക്കീത് നൽകിയിട്ടുണ്ട്.

വിരി വയ്ക്കുന്നവരിൽ നിന്ന് അമിത തുക ഈടാക്കിയതിനും പിഴയുണ്ട്. ശൗചാലയങ്ങൾ ഉപയോഗിക്കുന്നതിന് കൂടുതൽ തുക വാങ്ങിയവർക്ക് പിഴ ചുമത്തിയിട്ടുണ്ട് . വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റ് എൻ കെ കൃപ അറിയിച്ചു. എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കെ മുരളീധരന്റെ നേതൃത്വത്തിലാണ് പരിശോധനാ സ്‌ക്വാഡ് പ്രവർത്തിക്കുന്നത് .