‘കള്ളക്കേസില്‍ കുടുക്കിയതിന്റെ കാരണം അറിയണം’; ഷീല വ്യാജക്കേസില്‍ അറസ്റ്റിലായിട്ട് ഒരു വര്‍ഷം

തൃശൂര്‍: വ്യാജ ലഹരിക്കേസില്‍ തന്നെ കുടുക്കിയതിന്റെ കാരണം വ്യക്തമായി അറിയണമെന്ന് ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണി.കള്ളക്കേസില്‍ അറസ്റ്റിലായിട്ട് ഒരു വര്‍ഷം തികയുന്ന വേളയിലാണ് പ്രതികരണം.മരുമകളുടെ ബംഗളൂരുവിലെ സഹോദരിയാണ് ആസൂത്രണത്തിന് പിന്നിലെന്ന് ഷീല ആരോപിച്ചു.

അറസ്റ്റിലാകുന്നതിന്റെ തലേന്ന് ഇരുവരും തന്റെ സ്കൂട്ടർ ഉപയോഗിച്ചു. എന്തിനാണ് മരുമകളും അനുജത്തിയും ചതിച്ചതെന്ന് അറിയണം.ഈ യുവതിയുടെ സുഹൃത്ത് തൃപ്പുണിത്തുറ സ്വദേശി നാരായണദാസിനെ എക്‌സൈസ് ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നു .

കഴിഞ്ഞ ദിവസമാണ് ഷീല സണ്ണിയെ വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കിയ സംഭവത്തില്‍, എക്സൈസിനു തെറ്റായ വിവരം നല്‍കിയ ആളെ കണ്ടെത്തിയത്. ഷീലയുടെ അടുത്ത ബന്ധുവായ യുവതിയുടെ സുഹൃത്താണ് നാരായണദാസ്. എക്സൈസ് ഇന്‍സ്പെക്ടറെ വിളിച്ച് ഷീലയുടെ സ്കൂട്ടറില്‍ എല്‍.എസ്.ഡി. സ്റ്റാംപ് ഉണ്ടെന്ന് വിവരം നല്‍കിയത് ഇയാളാണ്. അന്വേഷണത്തിന്‍റെ അടുത്ത ഘട്ടത്തില്‍ ഇതു പ്ലാന്‍ ചെയ്തത് ആരാണെന്ന് കൂടുതല്‍ വ്യക്തമാകും.എക്സൈസ് ക്രൈംബ്രാഞ്ചിന്‍റെ സമഗ്രമായ അന്വേഷണത്തിലാണ് ഈ വഴിത്തിരിവ്. കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ ലഹരിസ്റ്റാംപ് അല്ലെന്ന് തെളിഞ്ഞിരുന്നു. അറസ്റ്റ് ചെയ്ത എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡും ചെയ്തിരുന്നു.