അയൽക്കാരനുമായുള്ള രഹസ്യബന്ധം മകൻ കണ്ടു; 5 വയസുകാരനെ എറിഞ്ഞുകൊന്ന കേസിൽ അമ്മയ്ക്ക് ജീവപര്യന്തം

ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ അഞ്ചു വയസുകാരനായ സ്വന്തം മകനെ കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്ന് എറിഞ്ഞുകൊന്ന കേസിൽ അമ്മയ്ക്ക് ജീവപര്യന്തം. അയൽക്കാരനുമായുള്ള രഹസ്യബന്ധം കണ്ട മകൻ അത് ഭർത്താവിനെ അറിയിക്കുമെന്ന് ഭയന്നാണ് അമ്മ കൊലപാതകം നടത്തിയത്.

2023 ഏപ്രിൽ 28-നായിരുന്നു സംഭവം. പോലീസ് കോൺസ്റ്റബിൾ ധ്യാൻ സിങ് റാത്തോഡിന്റെ ഭാര്യ ജ്യോതി റാത്തോഡിനെയാണ് കോടതി ജീവപര്യന്തം തടവിന് സൃഷ്ടിച്ചത്. ജ്യോതിക്ക് ഇവരുടെ അയൽക്കാരനായ ഉദയ് ഇൻഡോലിയയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. ഒരിക്കൽ ഇവരുടെ ബന്ധം ജ്യോതിയുടെ മകൻ ജതിൻ കണ്ടു. ജതിൻ അച്ഛൻ ധ്യാനിനോട് താൻ കണ്ട കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് ഭയന്ന ജ്യോതി സ്വന്തം മകനെ ഇല്ലാതാക്കാൻ മുതിരുകയായിരുന്നു. മകനെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മേൽക്കൂരയിൽ നിന്ന് താഴേക്ക് എറിയുകയായിരുന്നു. ജീവനുവേണ്ടി പോരാടിയ അഞ്ചു വയസുകാരൻ 24 മണിക്കുറിനുള്ളിൽ മരിച്ചു.