ഭാര്യയ്ക്കു പാചകം അറിയില്ല; വിവാഹ മോചനത്തിന് അതൊരു കാരണമല്ലെന്ന് ഹൈക്കോടതി

കൊച്ചി: ഭാര്യയ്ക്കു പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനുള്ള കാരണം അല്ലെന്ന് വ്യക്തമാക്കിയ കേരള ഹൈക്കോടതി യുവാവിന്റെ ഹര്‍ജി തള്ളി. വിവാഹമോചനം ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ യുവാവ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്റെയും സോഫി തോമസിന്റെയും ഉത്തരവ്.

ഭാര്യയ്ക്ക് പാചകം അറിയില്ലെന്നും തനിക്കു ഭക്ഷണം ഉണ്ടാക്കിത്തരുന്നില്ലെന്നുമാണ് ഭര്‍ത്താവ് ഹര്‍ജിയില്‍ പറഞ്ഞത്. ഇത് വിവാഹ ബന്ധത്തിലെ ക്രൂരതയായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹ മോചനത്തിന് ഇത് കാരണമല്ലെന്ന് ബെഞ്ച് പറഞ്ഞു.

2012ലാണ് ദമ്പതികള്‍ വിവാഹിതരയായത്. ബന്ധുക്കള്‍ക്കു മുന്നില്‍ വച്ച് ഭാര്യ മോശമായി പെരുമാറുന്നെന്നും തന്നെ ബഹുമാനിക്കുന്നില്ലെന്നും ഭര്‍ത്താവ് ഹര്‍ജിയില്‍ ആരോപിച്ചു. 2013ല്‍ ഭര്‍തൃവീട് വിട്ടുപോയ യുവതി തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്നും ഹര്‍ജിയില്‍ പറഞ്ഞു. തന്റെ ജോലി കളയാനായി തൊഴിലുടമയ്ക്കു ഇ മെയില്‍ ഭര്‍ത്താവ് ആരോപിച്ചു. തങ്ങള്‍ക്കിടയിലെ പ്രശ്‌നം തീര്‍ക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചാണ് ഇമെയില്‍ അയച്ചതെന്നായിരുന്നു ഭാര്യയുടെ വിശദീകരണം.