കൊല്ലത്ത് കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന അംഗപരിമിതയായ 80-കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കൊല്ലം : കൊട്ടിയം കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന അംഗപരിമിതയായ 80-കാരിയെ അര്‍ധരാത്രി കടത്തിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തില്‍ ഓയൂര്‍ സ്വദേശി റഷീദ് (33) എന്നയാളെ അറസ്റ്റ് ചെയ്തു. കൊട്ടിയം പോലീസാണ് പ്രതിയെപിടികൂടിയത്. വ്യാഴാഴ്ച രാത്രി ഒന്നരയോടെയായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം.

വയോധികയെ കടത്തിണ്ണയില്‍നിന്ന് കടത്തിക്കൊണ്ടുപോയി ഉപദ്രവിച്ച ശേഷം അര്‍ധനഗ്നയാക്കി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇവരുടെ കൈക്കും തലയ്ക്കും പരിക്കേറ്റു. കൈകളും കാലുകളും ഭാഗികമായി ഇല്ലാത്ത സ്ത്രീയെ ക്രൂരമായി ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

പ്രതി വയോധികയ്ക്കു സമീപമെത്തി ഇവരുടെ വസ്ത്രം മാറ്റാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഉറക്കം വിട്ടുണര്‍ന്ന വയോധിക എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ഇവരെ പലവട്ടം തലയിലടിച്ചു വീഴ്ത്തി. ക്രൂരമായ മര്‍ദനമേറ്റ് അവശയായ ഇവരെ ഇയാള്‍ എടുത്തുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച ശേഷം അടുത്ത ദിവസം പുലര്‍ച്ചെ ഒന്നരക്കിലോമീറ്ററോളം അകലെ സിത്താര ജങ്ഷനു സമീപം വിജനമായ സ്ഥലത്ത് അര്‍ധനഗ്നയായനിലയില്‍ ഉപേക്ഷിക്കുകയായിരുന്നു.

രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഇവരെ കണ്ടെത്തിയത് പുലര്‍ച്ചെ സമീപത്തെ ക്ഷേത്രത്തിലെത്തിയ പൂജാരിയും ഓട്ടോ ഡ്രൈവറുമാണ് . ഉടുക്കാനുള്ള വസ്ത്രം നല്‍കിയത് പൂജാരിയാണ്. ഒരു കടയിലെ വാച്ചര്‍ ഇവരുടെ മകളെ വിവരമറിയിച്ചു. മകള്‍ എത്തിയശേഷമാണ് അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയത്.