കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ മുൻ സീനിയർ ഗവ പ്ലീഡർ പിജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങിയാൽ ജാമ്യാപേക്ഷയിൽ വൈകാതെ തീരൂമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു. നേരത്തെ, പിജി മനുവിനെതിരായ ബലാത്സംഗ കേസിൽ പൊലീസ് നടപടി വൈകുന്നതിനെതിരെ പരാതിക്കാരിയുടെ അമ്മ ഡിജിപിയ്ക്ക് കത്ത് അയച്ചു. ചോറ്റാനിക്കര പൊലീസ് അഭിഭാഷകനെ സഹായിക്കുകയാണെന്നും മരണഭയത്തോടെയാണ് തങ്ങൾ ജീവിക്കുന്നതെന്നും പരാതിയിൽ പറഞ്ഞിരുന്നു.

ബലാത്സംഗ കേസിൽ പ്രതിയായ അഭിഭാഷകൻറെ അറസ്റ്റ് വൈകുന്നതിൻറെ കാരണമെന്താണെന്ന ചോദ്യത്തോടെയാണ് പരാതിക്കാരിയുടെ അമ്മ ഡിജിപിയ്ക്ക് കത്ത് അയച്ചത്. ഉന്നത സ്വാധീനമുള്ള പ്രതിയുടെ അറസ്റ്റ് വൈകുന്ന ഓരോ നിമഷവും ആശങ്കയുടേതാണെന്നും മരണ ഭയത്തോടെയാണ് തങ്ങൾ ജീവിക്കുന്നതെന്നുമാണ് കത്തിൽ പറയുന്നു. അതിനാൽ ഇനിയും നടപടികൾ വൈകിക്കരുതെന്നായിരുന്നു ആവശ്യം.


കേസിനാധാരമായ സംഭവത്തിൽ പ്രധാന തെളിവാകേണ്ട് അഭിഭാഷകൻറെ ഫോൺ അടക്കം കാണാതായെന്നതിൽ ദുരൂഹതയുണ്ടെന്നും പരാതിയിലുണ്ട്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.























