പുതിയ യുഗത്തിന് തുടക്കമിട്ടു; പ്രധാനമന്ത്രി

ലഖ്‌നൗ: ജനുവരി 22 കലണ്ടറിലെ ഒരു സാധാരണ തീയതി മാത്രമല്ല, പുതിയ യുഗത്തിന് തുടക്കമിട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ശ്രീരാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം ദശാബ്ദങ്ങളോളം നീണ്ടുനിന്നു. നീതി നടപ്പാക്കിയതിന് ഇന്ത്യയിലെ ജുഡീഷ്യറിയോട് നന്ദി പറയുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.

‘ജനുവരി 22-ന്റെ സൂര്യോദയം ഒരു അത്ഭുതകരമായ തിളക്കം കൊണ്ടുവന്നു. ജനുവരി 22 കലണ്ടറില്‍ എഴുതിയിരിക്കുന്ന ഒരു സാധാരണ തീയതി മാത്രമല്ല, അത് ഒരു പുതിയ കാലചക്രത്തിന്റെ ഉത്ഭവമാണ്. ഇന്ന് ഞാന്‍ ശ്രീരാമനോട് മാപ്പ് ചോദിക്കുന്നു. നമ്മുടെ പ്രയത്‌നത്തിലും ത്യാഗത്തിലും തപസ്സിലും എന്തെങ്കിലുമൊക്കെ കുറവുണ്ടായിരിക്കണം, അതുകൊണ്ടാണ് ഇത്രയും നൂറ്റാണ്ടുകളായി നമുക്ക് ഈ ജോലി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത്. എന്നാല്‍ ഇന്ന് പണി പൂര്‍ത്തിയായി. ഭഗവാന്‍ ശ്രീരാമന്‍ തീര്‍ച്ചയായും ഞങ്ങളോട് ക്ഷമിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.’- മോദി പറഞ്ഞു.

‘രാം ലല്ല ഇപ്പോള്‍ ടെന്റില്‍ അല്ല താമസിക്കുന്നത്. മഹാക്ഷേത്രത്തിലാണ് വിഗ്രഹം. സാഗറില്‍ നിന്ന് സരയുവിലേക്ക് യാത്ര ചെയ്യാന്‍ അവസരം ലഭിച്ചു. സാഗര്‍ മുതല്‍ സരയൂ വരെ രാമനോടുള്ള വികാരം എല്ലായിടത്തും കാണാന്‍ സാധിച്ചു. ഇന്ന്, ഭക്തര്‍ ഈ ചരിത്ര നിമിഷത്തില്‍ പൂര്‍ണ്ണമായും ലയിച്ചിരിക്കുന്നുവെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. രാജ്യത്തിന്റെയും ലോകത്തിന്റെയും എല്ലാ കോണുകളിലുള്ള രാമന്റെ ഭക്തര്‍ക്ക് ഇത് ആഴത്തില്‍ അനുഭവപ്പെടുന്നു. നിമിഷം ദൈവികമാണ്, ഈ നിമിഷം എല്ലാറ്റിലും പവിത്രമാണ്’- മോദി വ്യക്തമാക്കി.