ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനങ്ങള്‍ പറ്റില്ല; ടൂവീലര്‍ ലൈസൻസിന് കാലില്‍ ഗിയറുള്ള വാഹനങ്ങള്‍ വേണ്ടിവരും

തിരുവനന്തപുരം: 15 കൊല്ലത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിച്ച്‌ ഡ്രൈവംഗ് സ്‌കൂളുകാര്‍ക്ക് ആരേയും ടെസ്റ്റിന് ഇറക്കാന്‍ കഴിയില്ല. ഇരുചക്രവാഹന ലൈന്‍സ് ടെസ്റ്റില്‍ വിപ്ലവകരമായ മാറ്റം നടപ്പാക്കുകയാണ് കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ്. ഇതിനുള്ള സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

ഇരുചക്ര വാഹനങ്ങളില്‍ ഗിയറുള്ളവയ്ക്ക് വേണ്ടിയുള്ള ഡ്രൈവിംഗ് ടെസ്റ്റ് അടിമുടി പരിഷ്‌കരിച്ചു. കൈയ്യില്‍ ഗിയറുള്ള എം80 സ്‌കൂട്ടറാണ് മിക്ക ഡ്രൈവിംഗ് സ്‌കൂളുകാരും ടെസ്റ്റിന് കൊണ്ടു വരാറുള്ളത്. ഏറെ കാലപ്പഴക്കമുള്ളതാണ് ഈ വാഹനം. എന്നാല്‍ നിലവില്‍ ഒരു കമ്ബനിയും കൈയ്യില്‍ ഗിയറുള്ള സ്‌കൂട്ടര്‍ ഇറക്കുന്നില്ല. ഗിയറുള്ള ഇരുചക്ര വാഹനങ്ങളിലെല്ലാം അത് മാറ്റാനുള്ള സംവിധാനം കാലില്‍ ആയിരിക്കും. അതുകൊണ്ട് തന്നെ എം80 ഗിയര്‍ സ്‌കൂട്ടറിലെ ഡ്രൈവിംഗ് ടെസ്റ്റുകൊണ്ട് ഒരു ഗുണവുമില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തല്‍.

അതുപോലെ ഗിയറുള്ള കാറില്‍ തന്നെയാകണം ടെസ്റ്റ്. ഇതിനൊപ്പം വാഹനങ്ങളുടെ റോഡ് ടെസ്റ്റ് റോഡില്‍ തന്നെ നടത്തണം. ടെസ്റ്റ് കേന്ദ്രങ്ങളില്‍ തന്നെ റോഡ് ടെസ്റ്റ് നടത്തുന്നത് ഇനി നിയമ വിരുദ്ധമാകും. ഇത് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും വരും. ഇരുചക്രവാഹനങ്ങളുടെ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും വേണം. ഇരുചക്ര വാഹന ലൈന്‍സിനായി ഡ്രൈവിംഗ് സ്‌കൂളുകള്‍ കൊണ്ടു വരുന്ന കാറുകള്‍ക്ക് ഡാഷ് ക്യാമറ നിര്‍ബന്ധമാകും. ടെസ്റ്റും ക്യാമറയില്‍ റിക്കോര്‍ഡ് ചെയ്യണം. ലൈസന്‍സ് ടെസ്റ്റിന് ശേഷം ഈ ക്യാമറയുടെ മെമ്മറി കാര്‍ഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വാങ്ങി വീഡിയോ സേവുചെയ്ത് സൂക്ഷിക്കണം. ഡാഷ് ക്യാമറ സ്ഥാപിക്കേണ്ടത് ഡ്രൈവിംഗ് സ്‌കൂളുകാരുടെ ഉത്തരവാദിത്തമായി മാറുന്നു. ഇതിലൂടെ ലൈസന്‍സ് ടെസ്റ്റിലെ അഴിമതി പാടേ തുടച്ചുമാറ്റപ്പെടുമെന്നാണ് ഗതാഗത മന്ത്രിയുടെ വിലയിരുത്തല്‍.