കൊച്ചി: എറണാകുളം കോതമംഗലത്ത് വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. നഗരസഭയിലെ ആറാം വാര്‍ഡ്, കള്ളാട് സാറാമ്മ (72) ആണ് മരിച്ചത്. തലക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം. ഇവര്‍ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറയുന്നു.

കോതമംഗലം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 3.45 ഓടെയാണ് സംഭവം പുറത്തറിഞ്ഞത്. മകൾ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ സമയത്താണ് അമ്മ കൊല്ലപ്പെട്ടതായി അറിഞ്ഞത്. ഉടൻ വിവരം പൊലീസിനെ അറിയിച്ചു. ഫൊറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഭക്ഷണം കഴിച്ച് ഡൈനിങ് ടേബിളിൽ ഇരുന്ന സാറാമ്മയെ പിന്നിൽ നിന്ന് മാരകായുധം വെച്ച് അടിച്ചുവെന്നാണ് കരുതുന്നത്. സ്ഥലത്ത് മഞ്ഞപ്പൊടി വിതറിയിട്ടുണ്ട്. സാറാമ്മ ധരിച്ചിരുന്ന നാല് വളകളും സ്വര്‍ണമാലയും നഷ്ടപ്പെട്ടതായാണ് ബന്ധുക്കൾ പറയുന്നത്.

























