തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു. കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷും കാസർകോട് എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനിയും പത്രിക നൽകി. കാസര്‍കോട് കളക്ടറും വരണാധികാരിയുമായ കെ. ഇമ്പശേഖർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത് .

രാവിലെ 11.30നാണ് കൊല്ലം ജില്ലാ വരണാധികാരിക്ക് മുമ്പാകെ എത്തി മുകേഷ് പത്രിക കൈമാറിയത്. 11ന് ഹൈസ്കൂൾ ജംഗ്ഷനിലുള്ള സിഐടിയു ഓഫീസിൽ നിന്ന് മുന്നണി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പമാണ് മുകേഷ് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ പുറപ്പെട്ടത്. മൽസ്യത്തൊഴിലാളികളാണ് കെട്ടിവയ്ക്കാനുള്ള തുക സ്ഥാനാർത്ഥിക്ക് കൈമാറിയത്. ബിസി റോഡ് ജംഗ്ക്ഷനിൽ നിന്നും എൻഡിഎ നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ പ്രകടനമായാണ് നാമനിർദേശ പതിക സമർപ്പിക്കാൻ കാസര്‍കോട്ടെ എന്‍ഡിഎ സ്ഥാനാർത്ഥി അശ്വിനി ജില്ലാ കളക്ടറേറ്റിൽ എത്തിയത്. കാസർകോട് ലോകസഭാ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം. നാരായണ ഭട്ട്, എൻഡിഎ ചെയർമാനും ബിജെപി ജില്ലാ പ്രസിഡൻ്റുമായ രവീശ തന്ത്രി കുണ്ടാർ, ബിജെപി ദേശീയ കൗൺസിൽ അംഗം എം. സഞ്ജീവ ഷെട്ടി, കെ.കെ.നാരായണൻ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു. മഹിളാ മോർച്ച ദേശീയ കൗൺസിൽ അംഗമാണ് എന്‍ഡിഎ സ്ഥാനാർത്ഥി അശ്വിനി. കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കുന്ന എസ്‍യുസിഐ നേതാവ് ജ്യോതി രാജ് ഇന്ന് ജില്ലാ വരാണാധികാരിക്ക് മുമ്പാകെ പത്രിക നല്‍കി.


സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കു മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. ഏപ്രിൽ നാലിനാണ് അവസാന തീയതി. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്.























