ദി കേരള സ്റ്റോറി പ്രദർശിപ്പിച്ച് താമരശേരി രൂപത

വിവാദ ചിത്രം ദി കേരള സ്റ്റോറി താമരശ്ശേരി രൂപത പ്രദർശിപ്പിച്ചു. രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായിമയിലാണ് ചിത്രം പ്രദർശിപ്പിച്ചത്. പരമാവധി പേർ കാണണമെന്നും ചിത്രത്തിന്റെ ലിങ്ക് ഷെയർ ചെയ്യണമെന്നും നിർദേശം നൽകി.

അതേസമയം വിവാദ സിനിമ ദി കേരള സ്റ്റോറി ഇടുക്കി രൂപത ഇന്നലെ പ്രദർശിപ്പിച്ചു. ചിത്രം ബോധവത്കരണത്തിന്റെ ഭാഗമായാണ് പ്രദര്‍ശിപ്പിച്ചതെന്ന് ഇടുക്കി അതിരൂപത മീഡിയ ഡയറക്ടര്‍ ജിന്‍സ് കാരക്കോട്ട് പറഞ്ഞു. ഇടുക്കി രൂപതയില്‍ 10 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്.

പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്നും രൂപതയുടെ ഔദ്യോഗികവിശദീകരണത്തില്‍ പറയുന്നു. അതില്‍ വര്‍ഗീയത കലര്‍ത്തുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും രൂപത പറയുന്നു.

കഴിഞ്ഞ മാസം നാലാം തിയതിയാണ് വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ കേരള സ്റ്റോറിയുടെ പ്രദര്‍ശനം നടന്നത്. വചനോത്സവത്തിന്റെ ഭാഗമായാണ് വിവാദചിത്രത്തിന്റെ പ്രദര്‍ശനം നടന്നത്. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരിപാടിയില്‍ സംസാരിച്ചത്. ലൗ ജിഹാദിനെക്കുറിച്ചും പരിപാടിയില്‍ പരാമര്‍ശങ്ങളുണ്ടായിരുന്നു.