വിവാഹത്തിന് ‘ഫുള്‍ ഫിറ്റ്’, പള്ളിമുറ്റത്ത് ‘കംപ്ലീറ്റ്’ പ്രശ്‌നങ്ങള്‍; വധു പിന്മാറി, വരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പത്തനംതിട്ട: സ്വന്തം കല്യാണത്തിന് മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ വരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. തടിയൂരിലാണു സംഭവം. വിവാഹത്തില്‍ നിന്ന് വധുവും കുടുംബവും പിന്മാറി. വധുവിന്റെ വീട്ടുകാര്‍ക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്. കോഴഞ്ചേരി തടിയൂരിലാണു സംഭവം.

പള്ളിമുറ്റത്തെത്തിയ വരന്‍ കാറില്‍നിന്നിറങ്ങാന്‍പോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ കൂടുതല്‍ വഷളായി. വിവാഹത്തിനു കാര്‍മികത്വം വഹിക്കാനെത്തിയ വൈദികനോടുവരെ മോശമായി സംസാരിച്ചതോടെ വധുവിന്റെ വീട്ടുകാര്‍ മനസ്സുമാറ്റി.

വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴും വരന്‍ പ്രശ്‌നമുണ്ടാക്കി. അതോടെ, മദ്യപിച്ച്‌ പ്രശ്‌നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പൊലീസ് കേസെടുത്തു. മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയ വരനെ കല്യാണ വേഷത്തില്‍ തന്നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ മുതല്‍ മദ്യപിച്ചിരുന്നതായി ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞു.