കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ കൊലപാതകം; കാരണം വ്യക്തിവൈരാഗ്യം, അമ്മയോട് അപമര്യാദയായി പെരുമാറിയെന്ന് പ്രതി

കോഴിക്കോട്: വെള്ളയില്‍ പണിക്കര്‍റോഡ് കണ്ണന്‍കടവില്‍ ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തിയതിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പോലീസ്. കൊല്ലപ്പെട്ട ശ്രീകാന്ത്, കേസിലെ പ്രതിയായ ധനീഷിന്റെ അമ്മയോട് അപമര്യാദയായി പെരുമാറിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായെതെന്നും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ മാധ്യമങ്ങളോട് പറഞ്ഞു.

കൊലപാതകം ആസൂത്രിതമാണ്. സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം. കൊല്ലപ്പെട്ട ശ്രീകാന്തിന്റെ കാര്‍ കത്തിച്ച സംഭവത്തിലും അന്വേഷണം നടക്കുന്നുണ്ട്. ഇതിനുപിന്നിലും കൊലക്കേസ് പ്രതി ധനീഷ് തന്നെയാണെന്നാണ് പ്രാഥമികനിഗമനമെന്നും കമ്മീഷണര്‍ പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെയാണ് ഓട്ടോ ഡ്രൈവറായ പണിക്കര്‍ റോഡ് നാലുകുടിപറമ്പ് ശ്രീമന്ദിരം വീട്ടില്‍ ശ്രീകാന്തി(47)നെ കണ്ണന്‍കടവില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്.