67 പേർക്ക് ഒരുമിച്ച് അന്ത്യവിശ്രമം; സർവമത പ്രാർത്ഥനയോടെ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കും

വയനാട്: ഉരുൾപൊട്ടലിൽ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ സ്ഥലത്ത് സംസ്കരിക്കും. സർവമത പ്രാർത്ഥനയോടെയാണ് സംസ്കാരം. പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. സർവമത പ്രാർത്ഥനയ്ക്ക് ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകൾ നടക്കുക.

മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സ്ഥലം ഹാരിസൺ മലയാളത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഉരുൾപ്പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമുട്ടം, വെള്ളാർമല ഭാഗങ്ങൾക്ക് പുറമേ ചാലിയാറിലും തീരങ്ങളിലും പരിശോധന തുടരുകയാണ്. ഡ്രോൺ സഹായത്തോടെയാണ് പരിശോധന നടക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയ്ക്കും സൈന്യത്തിനുമൊപ്പം നാട്ടുകാരും തിരച്ചിലിനുണ്ട്. ചാലിയാറിൽ നടത്തിയ തിരച്ചിലിൽ കഴിഞ്ഞ ദിവസവും 3 മൃതദേഹങ്ങളും 13 ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഇതോടെ ചാലിയാറിൽ നിന്ന് ആകെ ലഭിച്ച മൃതദേഹങ്ങൾ 73 ഉം ശരീര ഭാഗങ്ങൾ 132 ഉ മായി ഉയർന്നു. 37 പുരുഷന്മാരുടെയും 29 സ്ത്രീകളുടെയും 3 ആൺകുട്ടികളുടെയും 4 പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.

ഇതുവരെ 198 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. 195 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുക്കുകയും ചെയ്തു. മൂന്ന് സംഘങ്ങളായാണ് ചാലിയാറിലെ തിരച്ചിൽ തുടരുന്നത്.