ബഗ്ദാദ്: ഇറാഖിൽ പെൺകുട്ടികളുടെ വിവാഹ പ്രായം 9 വയസ്സാക്കി കുറയ്‌ക്കാനുള്ള നിയമം ഉടൻ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഇറാഖ് നീതിന്യായ മന്ത്രാലയം ദേശീയ പാർലമെന്റിൽ നിയമ ഭേദഗതി വൈകാതെ അവതരിപ്പിക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി വ്യക്തിഗത നിയമത്തിൽ ഭേദഗതി വരുത്താനാണ് നീക്കം. വിവാഹ പ്രായം കുറക്കുന്നതുമായി ബന്ധപ്പെട്ട ബിൽ കഴിഞ്ഞ ജൂലൈയിൽ കൊണ്ടുവന്നിരുന്നെങ്കിലും പിന്നീടിത് പിൻവലിച്ചിരുന്നു. എന്നാൽ ഷിയ ഗ്രൂപ്പുകളുടെ പിന്തുണ ലഭിച്ചതോടെ ഓഗസ്റ്റ് 4ന് ഭേദഗതി ബിൽ പാർലമെന്റ് സമ്മേളനത്തിൽ വീണ്ടും സമർപ്പിക്കുകയായിരുന്നു.

നിലവിൽ 18 വയസ്സാണ് ഇറാഖിൽ പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം. ഭേദഗതി നടപ്പാക്കി കഴിഞ്ഞാൽ പെൺകുട്ടികൾക്കുള്ള വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 9 വയസ്സും ആൺകുട്ടികളുടേത് 15 വയസ്സും ആയി മാറും. കുടുംബകാര്യങ്ങളിൽ തീരുമാനമെടുക്കാൻ സമുദായ സംഘടനയെയോ നീതിന്യായ വ്യവസ്ഥയെയോ പൗരൻമാർക്ക് തിരഞ്ഞെടുക്കാമെന്നും ഭേദഗതി ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.


അതേസമയം വിവാദ നിയമ ഭേദഗതിക്കെതിരെ രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ് വാച്ച് രംഗത്തെത്തിയിട്ടുണ്ട്. നിയമഭേദഗതി ഇറാഖിനെ പിറകോട്ട് നയിക്കുമെന്ന് ഹ്യുമൻ റൈറ്റ് വാച്ച് ഗവേഷകയായ സാറാ സാൻബാർ രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയോട് പ്രതികരിച്ചു.























