‘കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണം’; മേപ്പാടി പഞ്ചായത്തിന് കളക്ടറുടെ നിര്‍ദേശം

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ മേപ്പാടി പഞ്ചായത്തിന് ജില്ലാ കളക്ടറുടെ നിര്‍ദേശം. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങള്‍ പരിശോധിക്കാനും ഫുഡ് സേഫ്റ്റി വകുപ്പിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പഴകിപ്പൂത്തതും പുഴുവരിച്ചതുമായ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പട്ട് വിവാദങ്ങള്‍ക്കിടെയാണ് കളക്ടറുടെ നടപടി.

റവന്യൂ വകുപ്പ് നല്‍കിയതും പഴകിയ വസ്തുക്കളാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഗുണമേന്മ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രമേ ഇനി വിതരണം നടത്താന്‍ പാടുള്ളൂ എന്നാണ് നിര്‍ദേശം. ശേഷിക്കുന്ന കിറ്റുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് വിശദമായി പരിശോധിക്കുകയാണ്. സ്റ്റോക്കിലുള്ള സാധനങ്ങള്‍ എത്രയും പെട്ടെന്ന് പരിശോധിക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പിനും നിര്‍ദേശം ലഭിച്ചിരുന്നു. ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റിലെ സോയാബീന്‍ കഴിച്ച മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതിയുയര്‍ന്നിരുന്നു. വയറിളക്കവും ഛര്‍‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ഒരു കുട്ടിയെ വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു.