തൃശൂര്‍: മുത്രത്തിക്കരയില്‍ അച്ഛനെ വെട്ടിയ ശേഷം വീടിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ മകനെ പൊലീസ് കസറ്റഡിയിലെടുത്തു. ആത്മഹത്യ ഭീഷണി മുഴക്കിയ വിഷ്ണുവിനെ ആണ് പൊലീസ് പിടികൂടിയത്. മുത്രത്തിക്കര സ്വദേശി ശിവനാണ് (70) വെട്ടേറ്റത്.

സാരമായി പരുക്കേറ്റ ശിവനെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, വീട്ടിനകത്ത് ആഭിചാരക്രിയകൾ നടന്നതായി സൂചനകളുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്ന വിഷ്ണു പലതരത്തിലുള്ള വിഡിയോകളും ചിത്രങ്ങളും അപ്ലോഡ് ചെയ്തിരുന്നു. 45 ദിവസങ്ങളായി പുറംലോകവുമായി ബന്ധമില്ലാതെ വിഷ്ണു ഒറ്റക്കാണ് വീട്ടിൽ താമസിക്കുന്നത്. ഉഴിച്ചില്‍ ജോലിക്ക് പോയ വിഷ്ണു സ്വന്തമായി പൂജയും മന്ത്രവാദവും ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെ മാതാപിതാക്കൾ വിഷ്ണുവിന്റെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ലൈഫ് മിഷനില്‍ ലഭിച്ച വീടിനായി ചില രേഖകള്‍ എടുക്കാനായാണ് ശിവന് ഇന്ന് വീട്ടിലെത്തിയത്. ഇതില്‍ പ്രകോപിതനായ വിഷ്ണു വടിവാള്‍ ഉപയോഗിച്ച് നാല് തവണ വെട്ടുകയായിരുന്നു. അമ്മയെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധുവായ യുവാവിന്റെ ഇടപെടല്‍ കാരണം അവര്‍ രക്ഷപ്പെടുകയായിരുന്നു.

























