കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. നടിയും മറ്റ് രണ്ട് പേരും നൽകിയ മുൻകൂർ ജാമ്യ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. തനിക്കെതിരായ ആരോപണങ്ങൾ വ്യാജവും പ്രേരിതവുമാണെന്നും ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളിൽ തനിക്ക് പങ്കില്ലെന്നും നടി മുൻകൂർ ജാമ്യാപേക്ഷയിൽ വാദിച്ചിരുന്നു. ഇവർക്ക് നേരത്തെ കോടതി അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു. തര്‍ക്കം രമ്യമായി പരിഹരിച്ചതായും കേസുമായി കൂടുതല്‍ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി പരാതിക്കാരനായ ഐടി പ്രൊഫഷണല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കിയത്.

“പ്രഥമദൃഷ്ട്യാ ഗുരുതരമായ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്നാണ് എഫ്ഐആറിലെ ആരോപണങ്ങൾ കാണിക്കുന്നത്. എന്നിരുന്നാലും, കേസ് ഒത്തുതീർപ്പായെന്നും ഹർജിക്കാർക്ക് മുൻകൂർ ജാമ്യം നൽകുന്നതിൽ എതിർപ്പില്ലെന്നും വ്യക്തമാക്കി പരാതിക്കാരൻ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്,” എന്ന് കോടതി വ്യക്തമാക്കി.


ഓഗസ്റ്റ് 24 ന് കൊച്ചിയിലെ ‘വെലോസിറ്റി’ എന്ന പബ്ബിൽ നടന്ന ഒരു സംഭവമാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. പരാതിക്കാരനും നടിയും അഴരുടെ സുഹൃത്തുക്കളും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. ലക്ഷ്മിയും സുഹൃത്തുക്കളും ചേർന്ന് കാർ തടഞ്ഞുനിർത്തി, വാഹനത്തിൽ നിന്ന് യുവാവിനെ വലിച്ചിറക്കുകയും പ്രതികളുടെ വാഹനത്തിൽ ബലമായി കയറ്റി ആക്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.























