പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമു മാളികപ്പുറം ക്ഷേത്രത്തിൽ തൊഴുതു നിൽക്കുന്ന ചിത്രം രാഷ്ട്രപതിഭവൻ എക്സ് പ്ലാറ്റ്ഫോമിൽ
വന്നതിന് പിന്നാലെ വിമര്‍ശനം. ഇതോടെ ചിത്രം പിൻവലിച്ചു. ചിത്രത്തിൽ ശ്രീകോവിലിന്റെ ഉൾവശവും വിഗ്രഹവും ദൃശ്യമായിരുന്നു. വിഗ്രഹത്തിന്റെ ചിത്രം എടുത്തതിൽ വിമർശനം ഉയർന്നിരുന്നു. തുടർന്ന് ചിത്രത്തിനു താഴെ ഒട്ടേറെ വിമർശന കമന്റുകൾ വന്നതോടെ ചിത്രം ഔദ്യോഗിക പേജിൽ നിന്ന് പിൻവലിച്ചു.

ശബരിമല ദർശനത്തിനു ശേഷം വൈകിട്ട് രാഷ്ട്രപതി തിരുവനന്തപുരത്ത് മടങ്ങിയെത്തി. രാഷ്ട്രപതിയുടെ ബഹുമാനാർഥം ഗവർണർ അത്താഴ വിരുന്നൊരുക്കി. 4 ദിവസത്തെ സന്ദർശനത്തിനാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. നാളെ 10.30ന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ പ്രതിമ അനാഛാദനം ചെയ്തശേഷം ഉച്ചയ്ക്ക് 12.50ന് ഹെലികോപ്റ്ററിൽ ശിവഗിരിയിലെത്തി ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. വൈകിട്ടു 4.15നു പാലാ സെന്റ് തോമസ് കോളജിൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തശേഷം കുമരകത്തെ റിസോർട്ടിൽ താമസിക്കും. 24നു 12നു കൊച്ചി സെന്റ് തെരേസാസ് കോളജിലെ ശതാബ്ദി ആഘോഷ പരിപാടിയിൽ സംബന്ധിച്ച്, വൈകിട്ടു 4.15നു കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽനിന്നു ഡൽഹിക്കു തിരിക്കും.

























