ചുറ്റും മാലിന്യം; ഓഫീസ് തുറന്ന് ശ്രീലേഖ

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ നിന്നും വിജയിച്ച ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രിലേഖ ഓഫീസ് തുറന്നു. വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്തിന്റെ ഓഫീസിനോട് ചേര്‍ന്നാണ് മുറി. എന്നാല്‍ ഒരു മുറി എന്ന് പറയാനാവില്ലെന്നും ചുറ്റും മാലിന്യമെന്നും ശ്രീലേഖ പരിഹാസരൂപേണ പ്രതികരിച്ചു.

‘ഇന്ന് മുതല്‍ സേവനം തുടങ്ങി. ഒരു മുറിയെന്ന് പറയാന്‍ ആവില്ല… ചെറിയ ഒരിടം. ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവര്‍ത്തിക്കാം…ഇന്ന് ഉച്ച വരെ ഇവിടെ വന്നത് 18 പേര്‍. അവരെ സഹായിച്ചതില്‍ തൃപ്തി. അത് മതി’- ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കോര്‍പ്പറേഷന്‍ ഭരണം ബിജെപി പിടിച്ചതിനു പിന്നാലെ ഓഫിസ് സൗകര്യം വര്‍ധിപ്പിക്കാന്‍ എംഎല്‍എ ഓഫിസ് ഒഴിയണമെന്ന് ശ്രീലേഖ ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങള്‍ ഉടലെടുത്തത്. ശാസ്തമംഗലത്ത് കോര്‍പറേഷന്റെ കെട്ടിടത്തില്‍ വാടകയ്ക്കു പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ് ഒഴിഞ്ഞുതരണമെന്നു കൗണ്‍സിലര്‍ ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. കൗണ്‍സിലറുടെ ഓഫിസും ഇതേ കെട്ടിടത്തിലാണ് വാടകയ്ക്കു പ്രവര്‍ത്തിക്കുന്നത്. നിയമസഭയുടെ കാലാവധി കഴിയുന്ന മേയ് വരെ തുടരാനായി 10 മാസം മുന്‍പു തന്നെ കോര്‍പറേഷനു കത്തു നല്‍കിയ വിവരം സിപിഎം എംഎല്‍എ ചൂണ്ടിക്കാട്ടി. ഇതോടെ ഓഫീസ് വിവാദം കേരളരാഷ്ട്രീയത്തില്‍ ചുടേറിയ ചര്‍ച്ചയ്ക്ക് കാരണമായി.