ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡിലുള്ള പ്രതി മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിലെ ചികിത്സയില്‍ നിന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ആശുപത്രി മാറ്റം. ശങ്കരദാസിനെ മെഡിക്കല്‍ കോളജിലെ ഹൃദ് രോഗവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കേസിലെ പതിനൊന്നാം പ്രതിയായ ശങ്കരദാസ്. 14 ദിവസത്തേക്ക് കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ശങ്കരദാസിനെ ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ പതിനാലിനാണ് ആശുപത്രിയിലെത്തി എസ്ഐടി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്നു ശങ്കരദാസ്. മുറിയിലേക്കു മാറ്റിയതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

എ പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു ശങ്കരദാസ്. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കെ പി ശങ്കരദാസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉയര്‍ത്തിയത്.