കൊച്ചി: ആറ്റുകാലമ്മയുടെ പേരിൽ എന്തിനാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതെന്നു ഹൈക്കോടതി. ആറ്റുകാലമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചു. സ്പോൺസർമാരുടെ മുഖം വരാനാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതെന്നു വിമർശിച്ച ഹൈക്കോടതി അനധികൃതമായി സ്ഥാപിച്ച ഫ്ലക്സുകൾ എത്രയും വേഗം നീക്കം ചെയ്യാനും നിർദ്ദേശം നൽകി.

പൊതു സ്ഥലങ്ങളിൽ അനധികൃതമായി ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നത് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. അതിനിടെയാണ് ആറ്റുകാൽ പൊങ്കാലയോടു അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വിവിധയിടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. ഇത് ഹൈക്കോടതിയുടെ ശ്രദ്ധയിൽ വന്നതോടെയാണ് നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയത്. അമിക്കസ് ക്യൂറിയാണ് ഈ വിവരങ്ങൾ കോടതിയെ ധരിപ്പിച്ചത്. അനധികൃത ഫ്ലക്സ് ബോർഡുകളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ആറ്റുകാലമ്മയുടെ പേരിൽ എന്തിനാണ് ഫ്ലക്സ് സ്ഥാപിക്കുന്നതെന്ന ചോദ്യം കോടതി ഉന്നയിച്ചത്.

























