‘വീഴ്ച സംഭവിച്ചിട്ടില്ല’; വയറ്റിൽ കത്രിക കുടുങ്ങിയതിൽ ഡോക്ടർ ഷാഹിദയ്ക്ക് ക്ലീൻ ചിറ്റ്

ആലപ്പുഴ: വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർ ഷാഹിദയ്ക്ക് ക്ലീൻ ചിറ്റ് നൽകി അന്വേഷണ റിപ്പോർട്ട്. ഉഷയുടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ ഡോക്ടർ ഷാഹിദയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തൽ. ആലപ്പുഴ ടിഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ 5 വർഷം മുൻപാണ് ശസ്ത്രക്രിയ നടന്നത്. സംഭവത്തിൽ ഡോക്ടർ ഷാഹിദയ്ക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ഒപ്പമുണ്ടായിരുന്ന നഴ്‌സ് ധന്യയോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടർ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.

ഡോക്ടർ നടപടി ക്രമങ്ങൾ എല്ലാം പാലിച്ചെന്ന് സർജന്റെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ നഴ്‌സിന്റെ വീഴ്ചയ്‌ക്കൊപ്പം സിസ്റ്റത്തിന്റെ പോരായ്മകളെ കുറിച്ചും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് കാലത്ത് നടന്ന ശസ്ത്രക്രിയയിൽ ജീവനക്കാർ പരിമിതമായിരുന്നു. ഓപ്പറേഷനു ഫ്‌ലോർ നഴ്‌സ് ഡോക്ടർക്കൊപ്പം ഉണ്ടായിരുന്നില്ല. നഴ്‌സായ ധന്യ ഇതേസമയം അടുത്ത ടേബിളിലെ ശസ്ത്രക്രിയയിലും ഡോക്ടറെ സഹായിച്ചിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് കാലത്ത് പിപിഇ കിറ്റ് ധരിച്ചുളള സർജറിയുടെ ബുദ്ധിമുട്ടുകളും വിവരിക്കുന്നുണ്ട്. അഞ്ചുവർഷത്തെ വേദനയ്‌ക്കൊടുവിൽ ശനിയാഴ്ച ഉച്ചയോടെയാണ് ഉഷാ ജോസഫിന്റെ വയറ്റിൽനിന്നും കത്രിക പുറത്തെടുത്തത്.