ട്രെയിനിന് നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ട്രെയിനിന് നേരേ കല്ലേറുണ്ടായതിനെ തുടർന്ന് യാത്രക്കാരിയായ വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പാലക്കാട് ഡിവിഷണൽ റെയിൽവെ മാനേജരും ഫറോക്ക് പൊലീസ് അസി. കമ്മീഷണറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

പുറമേരി സ്വദേശിനിയായ ആലുവ യുസി കോളജ് ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ 22കാരിയായ ഐശ്വര്യ രാമകൃഷ്ണനാണ് കല്ലേറിൽ താടിയെല്ലിന് പരിക്കേറ്റത്. നാലു പല്ലുകള്‍ നഷ്ടമായി. ഇന്നലെ രാത്രി 9.50ന് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കടലുണ്ടിക്കും ഫറോക്കിനുമിടയിലാണ് സംഭവം. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു കല്ലേറു കൊണ്ടത്. 17-ാം തീയതി പരീക്ഷയാണ്. അതിന് സ്റ്റഡി ലീവിന് വരുമ്പോഴായിരുന്നു പരിക്കേറ്റത്. കുട്ടിക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. പ്ലാസ്റ്റിക് സര്‍ജറി അടക്കം വേണ്ടിവരുമെന്നും രണ്ടുലക്ഷം രൂപ ചെലവു വരുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും കുടുംബം അറിയിച്ചു. അതേ സ്ഥലത്ത് വച്ച് തന്നെ വന്ദേഭാരതിന് നേരെയും കല്ലെറുണ്ടായി.