കായംകുളത്ത് വാഹനാപകടത്തിനിടെ പരുക്കേറ്റ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പരാതിക്കാരിയുടെ മൊഴിയെടുത്ത് പൊലീസ്. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്ത് എത്തിയാണ് മൊഴിയെടുക്കൽ നടത്തുന്നത്. പരാതി നൽകിയിട്ടും സംഭവത്തിൽ കേസെടുക്കാത്തതിൽ പൊലീസിനെതിരെ യുവതി രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ മൂന്നിനാണ് തീർത്ഥാടനത്തിന് പോയി മടങ്ങി വരവേ യുവതി സഞ്ചരിച്ചിരുന്ന വാഹനം കായംകുളത്ത് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനായി എത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് സിനിൽ സബാദ് യുവതിയെ ലൈംഗികമായി അതിക്രമിക്കുകയായിരുന്നു.
സിനിൽ സബാദിനെതിരെ പൊലീസിൽ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും എടുത്തില്ല.തുടർന്നാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയാണ് ഉണ്ടായി എന്നാണ് കണ്ടെത്തൽ.

പരാതി നൽകിയിട്ടും മൊഴി രേഖപ്പെടുത്താനോ മറ്റു നടപടികളിൽ കിടക്കാനോ പൊലീസ് ശ്രമിച്ചിരുന്നില്ല. സംഭവം വിവാദമായതോടെ യുവതിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു. കായംകുളം ഡിവൈഎസ്പി ഓഫീസിലേക്ക് ഇന്ന് എത്താൻ യുവതിയോട് അന്വേഷണസംഘം ആവശ്യപ്പെട്ടു. ആരോഗ്യപ്രശ്നം ഉള്ളതിനാൽ തിരുവനന്തപുരത്തേക്ക് എത്തി മൊഴി രേഖപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

























