ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം, പ്രതികൂട്ടിൽ തളർന്ന് ഇരുന്നു; ആശുപത്രിയിലേക്ക് കൊണ്ടുപോകും

നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം. ഉയർന്ന രക്തസമർദ്ദത്തെ തുടർന്നാണ് ദേഹാസ്യാസ്ഥ്യമുണ്ടായത്. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെ ബോബി ചെമ്മന്നൂർ പ്രതികൂട്ടിൽ തളർന്നു ഇരുന്നു. തുടർന്ന് ബോബിയെ കോടതി മുറിയിൽ വിശ്രമിക്കാൻ അനുവദിച്ചു. ബോബി ചെമ്മണ്ണൂരിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും.

ഇന്നലെ രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് കൊച്ചി സെൻട്രൽ പൊലീസ് രേഖപ്പെടുത്തിയത്. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ബോബിയെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് 12 മണിയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കി.

അതേസമയം പല അഭിമുഖങ്ങളിലും ബോബി ചെമ്മണ്ണൂര്‍ മോശം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചതായി പ്രോസിക്യൂഷന്‍ പറഞ്ഞു. ലൈംഗിക ചുവയോടെ സ്ത്രീ ശരീരത്തെ വര്‍ണ്ണിക്കുന്നത് ലൈംഗിക അതിക്രമം തന്നെയാണ്. കുന്തി ദേവിയായി അഭിനയിച്ച നടിയെ പോലെയുണ്ട് ഹണിയെ കാണാന്‍ എന്നാണ് പറഞ്ഞതെന്ന് പ്രതിഭാഗം പറഞ്ഞു. പ്രതി മോശം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ജാമ്യം നല്‍കിയാല്‍ നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.