‘മുദ്രാവാക്യം ഏറ്റുവിളിക്കുക മാത്രമാണ് ചെയ്തത്’; അസഭ്യ മുദ്രവാക്യത്തില്‍ വിശദീകരണവുമായി ചിന്ത

കൊല്ലം: മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ച സംഭവത്തിന് പിന്നാലെ നടന്ന ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനത്തില്‍ താന്‍ സ്ത്രീവിരുദ്ധ മുദ്രവാക്യം വിളിച്ചിട്ടില്ലെന്ന് സിപിഎം നേതാവ് ചിന്ത ജെറോം. ഇന്നലെ രാത്രി കൊല്ലത്ത് നടന്ന പ്രതിഷേധ പ്രകടനത്തില്‍ സ്ത്രീ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു ആരോപണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെ സോഷ്യല്‍ മീഡിയയില്‍ ചിന്തക്കെതിരെ രംഗത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് ചിന്തയുടെ പ്രതികരണം.

പ്രകടനത്തില്‍ മുദ്രാവാക്യം ഏറ്റ് വിളിക്കുക മാത്രമാണ് ചെയ്തതെന്ന് ചിന്ത മാധ്യമങ്ങളോട് പറഞ്ഞു. ‘വളരെ ചെറുപ്പത്തിലേ ഇത്തരം വ്യക്തിഹത്യകള്‍ നേരിട്ടുവരികയാണ്. ഇതൊക്കെ പ്രധാനവിഷയത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ഗുഢാലോചനയാണ്. ഇതു പ്രചരിപ്പിക്കുന്നവര്‍ മുഴുവന്‍ വിഷ്വലും കാണണം. അത് ഒരു മാസായി നടക്കുന്ന പ്രതിഷേധ പ്രകടനമാണ്. അതില്‍ വൈകാരികമായി പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിച്ചതാണ്. നമ്മുടെ രാഷ്ട്രീയം എപ്പോഴും സ്ത്രീത്രീ, ദളിത്, അരികുവത്കരിക്കപ്പെട്ടവര്‍ക്കൊപ്പമുള്ളതാണ്.

‘അസഭ്യവര്‍ഷവുമായി ചിന്ത ജെറോം എന്ന സ്‌ക്രോള്‍ കണ്ടതുകൊണ്ടാണ് വിശദീകരണവുമായി രംഗത്തുവന്നത്. അല്ലെങ്കില്‍ തെരഞ്ഞെടുപ്പുകാലമല്ലേയെന്ന് കരുതിയങ് വിടുമായിരുന്നു. ഞാന്‍ അങ്ങനെയൊക്കെ പറഞ്ഞോയെന്ന് എന്നെ സ്‌നേഹിക്കുന്നവര്‍ തെറ്റിദ്ധരിച്ചാലോ എന്ന് കരുതിയാണ് വിശദീകരിക്കുന്നത്’ – ചിന്ത ജെറോം പറഞ്ഞു.

‘ ആരാടാ ഈ കെഎസ് യു, തന്തയില്ല കഴുവേറികളെ, അച്ഛന്‍ ഇല്ല നേരത്ത് അമ്മക്ക് ഉണ്ടായ സന്തതികളെ’ എന്നായിരുന്നു അധിക്ഷേപ മുദ്രാവാക്യം. അങ്ങേയറ്റം സ്ത്രീവിരുദ്ധവും സംസ്‌ക്കാര ശൂന്യവും അക്രമോത്സുകവും ജനാധിപത്യ വിരുദ്ധവുമാണ് നിങ്ങളും കൂട്ടരും ഈ വിളിക്കുന്ന മുദ്രാവാക്യത്തിലെ ഓരോ വാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.