കുഞ്ഞ് ഉറക്കമാണെന്ന് പറഞ്ഞ് ഗര്‍ഭിണിയായ യുവതിയെ ഡോക്ടര്‍ തിരിച്ചയച്ചു, കുഞ്ഞ് മരിച്ചു: തൈക്കാട് സര്‍ക്കാര്‍ ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം: തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ ആരോപണവുമായി കുടുംബം. ഗര്‍ഭസ്ഥ ശിശുവിന് അനക്കമില്ലെന്ന് പറഞ്ഞ് അര്‍ദ്ധരാത്രി ആശുപത്രിയില്‍ എത്തിയ ഗര്‍ഭിണിയോട് കുഞ്ഞ് ഉറങ്ങുകയാണെന്ന് പറഞ്ഞ് ഡ്യൂട്ടി ഡോക്ടര്‍ തിരികെ അയച്ചു. അടുത്ത ദിവസം നടത്തിയ സ്‌കാനിങിലാണ് കുട്ടി വയറ്റില്‍ മരിച്ചതായി കണ്ടെത്തിയത്.കഴക്കൂട്ടം സ്വദേശിയായ പവിത്രയ്ക്കാണ് ദുരനുഭവം ഉണ്ടായത്. പൊലീസിലും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനും പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

എട്ടു മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. സ്‌കാനിങിന് ശേഷം എസ്‌ഐടി ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. മരണകാരണമറിയാന്‍ കുഞ്ഞിന് പോസ്റ്റ്‌മോര്‍ട്ടം നടത്തും.