കണ്ണൂർ: തന്ത്രി കണ്ഠരര് രാജീവര് പെരുങ്കള്ളന്മാരുടെ പട്ടികയിൽപ്പെടുന്ന ആളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല. കോൺഗ്രസ്സുകാർക്കും സ്വർണക്കൊള്ളയിൽ പങ്കുണ്ട്. പോറ്റിയെ കേറ്റിയത് വേണുഗോപാലാണപ്പ എന്ന് കണ്ടെത്തിയതോടെ മിണ്ടാട്ടമില്ലെന്നും എംവി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് അന്വേഷണം പൂർത്തിയായിട്ടില്ല അതുകഴിഞ്ഞാൽ മാത്രമേ തന്ത്രിയ്ക്കെതിരെ ഏതൊക്കെ കുറ്റങ്ങൾ ഉണ്ടെന്ന് പറയാൻ കഴിയൂ. ശബരിമലയിലെ ഒരു തരിപോലും സ്വർണം നഷ്ടപ്പെടാൻ പാടില്ല. ആരെയും സംരക്ഷിക്കില്ല. എല്ലാവരേയും പിടിക്കണമെന്നാണ് ഞങ്ങളുടെ നിലപാട്. എന്നാൽ ഞങ്ങൾ സംരക്ഷിക്കാനുണ്ടെന്ന് നാണം കെട്ട രീതിയിൽ പറയുകയാണ് യുഡിഎഫും ബിജെപിയുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.


യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിയിൽ റീത്ത് വച്ച സംഭവത്തിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. സംഘർഷം ഉണ്ടാക്കാൻ യുഡിഎഫ് കൂടി അറിഞ്ഞാണ് റീത്ത് വെച്ചത്. ഈ നില തുടർന്നാൽ പ്രതികരണങ്ങൾ ഉണ്ടാകുമെന്നും പ്രതികരണമുണ്ടായാൽ അത് സംഘർഷത്തിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.























