യുവതിയെ ഗര്‍ഭിണിയാക്കി, ഡിഎൻഎ ഫലം അട്ടിമറിച്ചു; പ്രതിയെ പാർട്ടിയിലേക്ക് തിരിച്ചെടുത്ത് സിപിഎം

പത്തനംതിട്ട: പീഡനക്കേസിനെ തുടര്‍ന്ന് പുറത്താക്കിയ പാര്‍ട്ടി പ്രവര്‍ത്തകനെ സി.പി.എം. തിരിച്ചെടുത്തു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല ലോക്കല്‍ കമ്മിറ്റി അംഗമായാണ് സി.സി. സജിമോനെ പാര്‍ട്ടി തിരിച്ചെടുത്തത്.

വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, കേസില്‍ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡി.എന്‍.എ. പരിശോധനയുടെ ഫലം അട്ടിമറിച്ചു, അടുത്തിടെ, പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്നീ സംഭവങ്ങളില്‍ ആരോപണവിധേയനാണ് സജിമോന്‍. ഇയാള്‍ക്കെതിരെ 2018-ലാണ് പാര്‍ട്ടി ആദ്യം നടപടിയെടുക്കുന്നത്.

അന്ന് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഏഴുമാസങ്ങള്‍ക്ക് മുമ്പ് ഇയാളെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

ഒരേ വിഷയത്തില്‍ തനിക്കെതിരെ രണ്ട് നടപടിയുണ്ടായി എന്നുകാണിച്ച് സജിമോന്‍ കണ്‍ട്രോള്‍ കമ്മിഷന് പരാതി നല്‍കുകയായിരുന്നു. വിഷയം പരിശോധിച്ചപ്പോള്‍ നടപടിയില്‍ പാകപ്പിഴകളുണ്ടായി എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സി.പി.എം. ഇയാളെ തിരിച്ചെടുത്തത്.

പ്രാഥമികാംഗത്വത്തിലേക്ക് തിരിച്ചെടുത്തതിന് പുറമെ തിരുവല്ല നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയിലേക്ക് ഇയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു.