തിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുതെന്ന നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. പേരാമ്പ്രാ മണ്ഡലത്തിലെ സ്ട്രോങ് റൂമുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. ഏത് സാഹചര്യത്തിലാണ് മുറികൾ തുറക്കാൻ തീരുമാനിച്ചത് എന്നതിൽ വിശദീകരണം തേടി. വോട്ടെണ്ണൽ കഴിയും വരെ സീൽ ചെയ്യാത്ത മുറികളും തുറക്കരുതെന്നും നിർദേശിച്ചു. 140 മണ്ഡലങ്ങളുടെയും ചുമതലയുള്ള ജില്ലാ കളക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നെന്ന ആരോപണത്തിൽ വിശദീകരണവുമായി ജില്ലാ കളക്ടർ രംഗത്തെത്തിയിരുന്നു. വോട്ടിങ് അനുബന്ധരേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് തുറന്നതെന്നും, സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നുമാണ് കളക്ടറുടെ വിശദീകരണം. അതേസമയം സ്ട്രോങ് റൂം തുറന്നെന്ന വിവാദത്തിൽ ആരോപണത്തിലുറച്ച് നിൽക്കുകയാണ് യുഡിഎഫ്. സംഭവത്തിൽ തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്ക് സാധ്യതയുണ്ടെന്നും, ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും സുരക്ഷ പൂർണമായും ബിഎസ്എഫിനെ ഏൽപ്പിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു.

























