കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരി ദൃഷാന കോമയിലായ വാഹനാപകടത്തിലെ പ്രതി ഷെജിലിനെ കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ. പുറമേരി സ്വദേശി ഷെജിലാണ് പിടിയിലായത്. ലുക്കൗട്ട് സർക്കുലർ നിലവിലുള്ളതിനാൽ ഇയാളെ എയർപോർട്ടിൽ വെച്ച് പിടികൂടുകയായിരുന്നു. വടകരയിൽ നിന്നുള്ള പൊലീസ് സംഘത്തിന് ഇയാളെ കൈമാറും. ഫെബ്രുവരി 17 ന് ദേശീയ പാത വടകര ചോറോട് വെച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കോമ അവസ്ഥയിൽ തുടരുകയാണ് 9 വയസ്സുകാരി ദൃഷാന. ദൃഷാനയും മുത്തശ്ശിയും റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ചത്. അപകടത്തിൽ ദൃഷാനയുടെ മുത്തശ്ശി മരിച്ചിരുന്നു. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനം ഒമ്പത് മാസത്തിന് മാസത്തിന് ശേഷമാണ് പൊലീസ് കണ്ടെത്തിയത്.

KL 18 R 1846 എന്ന നമ്പറുള്ള കാറാണ് കുട്ടിയെ ഇടിച്ചത്. പുറമേരി സ്വദേശിയായ ഷെജിൽ എന്ന ആൾ ഓടിച്ച കാറാണ് ദൃഷാനയെ ഇടിച്ചതെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. അപകടത്തിന് ശേഷം പ്രതി വാഹനം നിർത്താതെ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മാർച്ച് 14 നാണ് പ്രതി വിദേശത്തേക്ക് കടന്നു. ഇൻഷുറൻസ് ക്ലെയിം എടുത്തതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. കാർ മതിലിൽ ഇടിച്ചെന്ന് വരുത്തിയാണ് പ്രതി ഇൻഷുറൻസ് ക്ലെയിമിന് ശ്രമിച്ചത്. അപകടത്തിന് ശേഷം വാഹനത്തിന് രൂപമാറ്റം വരുത്തിയെന്നും പൊലീസ് കണ്ടെത്തി. അന്വേഷണത്തിൻറെ ഭാഗമായി 50,000 ഫോൺകോളുകളും 19,000 വാഹനങ്ങളും പൊലീസ് പരിശോധിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒമ്പത് മാസമായി കോമ അവസ്ഥയിൽ തുടരുന്ന ദൃഷാനയുടെയും കുടുംബത്തിന്റെയും ദുരിതം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തെത്തിച്ചത്. ഇതിന് പിന്നാലെ വലിയ ഇടപെടലുകൾ നടന്നത്.

























