‘ഞാന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ ഒരു സ്വര്‍ണപ്പാളിയും ആരും കൊണ്ടുപോയിട്ടില്ല; ജി സുധാകരൻ

ആലപ്പുഴ: ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. താന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് ഒരു സ്വര്‍ണപ്പാളിയും ആരും കൊണ്ടുപോയിട്ടില്ലെന്ന് ജി സുധാകരൻ പറഞ്ഞു. അന്ന് ഒരു അഴിമതിയും നടന്നിട്ടില്ലെന്നും എന്‍എസ്എസുകാര്‍ പോലും പിന്തുണച്ചിരുന്നെന്നും ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ ദേവദത്ത് ജി പുറക്കാട് സ്മരണാഞ്ജലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയ്യപ്പനെപ്പോലും സുരക്ഷിതമായി വയ്ക്കുന്നത് രാഷ്ട്രീയമെന്ന ഉപരി മണ്ഡലമാണെന്നും രാഷ്ട്രീയമായി സംരക്ഷണം ഇല്ലെങ്കില്‍ എന്നേ അയ്യപ്പന്റെ വിഗ്രഹം കൂടി കൊണ്ടു പോയേനെയെന്നും സുധാകരന്‍ പറഞ്ഞു. താന്‍ മന്ത്രി ആയിരുന്നപ്പോള്‍ ഒരു സ്വര്‍ണപാളിയും ആരും കൊണ്ടുപോയിരുന്നില്ല. അന്ന് മൂന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ തന്റെ ദേവസ്വം മന്ത്രി സ്ഥാനം കടന്നപ്പള്ളിക്ക് കൊടുത്തു. താനുണ്ടായിരുന്ന മൂന്നര വര്‍ഷം ഒരു അഴിമതിയും നടന്നിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

ജനങ്ങള്‍ ആഗ്രഹിക്കുന കാര്യങ്ങള്‍ നടത്തിക്കൊടുക്കണം. പക്ഷപാതിത്വം പാടില്ല. പെരുമാറ്റവും വേഷവിധാനവും ലളിതമാകണം. സ്ത്രീകള്‍ക്ക് ഒഴിവ് നല്‍കാം, കളര്‍ ഡ്രെസ് ഒക്കെ ആകാം. മുതിര്‍ന്ന നേതാക്കള്‍ കടും നിറങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കണം. ഫാസിസത്തെ കെട്ടുകെട്ടിക്കണം എന്ന് പ്രസംഗിച്ചു നടന്നിട്ടു കാര്യമില്ല. കേരളം ആണ് ഇന്ത്യയെന്ന് കരുതുന്ന ആളുകളുണ്ട്. ഓരോ പാര്‍ട്ടിയും ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതു പക്ഷം ഉത്തരവാദിത്തം നിര്‍വഹിച്ചിരുന്നെങ്കില്‍ താഴേക്ക് പോകുമായിരുന്നോ. ഒറ്റ സീറ്റില്ല ബംഗാളില്‍ ഇപ്പോള്‍. നമ്മുടെ ചുറ്റും ഏതാനും ആളുകള്‍ ഉള്ളത് കൊണ്ട് അഹങ്കരിക്കരുത്. ചില ആളുകള്‍ രണ്ടു കൈയിലും മോതിരം ഇട്ട് നടക്കുകയാണ്. ഇവര്‍ പ്രസംഗിക്കുമ്പോള്‍ രണ്ടു കൈയും പൊക്കും. സാമൂഹ്യ വിരുദ്ധരെയും മദ്യപാനികളെയും അഴിച്ചു വിട്ട് സമൂഹ മാധ്യമത്തില്‍ ഇല്ലാത്തത് രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തില്ല. എന്നെ എന്തെങ്കിലും പറഞ്ഞാല്‍ രാഷ്ട്രീയ പ്രവര്‍ത്തനവും അഭിപ്രായം പറയുന്നതും നിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു.