ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റു: നിർണായക കണ്ടെത്തലുമായി എസ്ഐടി

തിരുവനന്തപുരം: ചെന്നൈയില്‍ വേര്‍തിരിച്ചെടുത്ത ശബരിമലയിലെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന് വിറ്റുവെന്ന് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച് ഗോവര്‍ധന്‍ എസ്‌ഐടിക്കു മൊഴി നല്‍കി. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ച് പാളികളില്‍നിന്ന് വേര്‍തിരിച്ച സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റുവെന്നാണ് ഗോവര്‍ധനന്റെ മൊഴി.

ഇതിന്റെ അടിസ്ഥാനത്തില്‍ തൊണ്ടിമുതല്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെയും കൊണ്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ബെംഗളൂരുവിലേക്കു പോയിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തപ്പോള്‍ ഇതു സംബന്ധിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരിയായ ഗോവര്‍ധനെ ക്രൈംബ്രാഞ്ച് ഓഫിസില്‍ വിളിച്ചുവരുത്തി എസ്.പി.ശശിധരന്‍ ചോദ്യം ചെയ്തത്. ഗോവര്‍ധനും വില്‍പന സ്ഥിരീകരിച്ചതേടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബെല്ലാരിയിലേക്കു കൊണ്ടുപോകാന്‍ തീരുമാനിച്ചത്. സ്വര്‍ണം പൂശലിനൊടുവില്‍ കുറവു വന്ന് 476 ഗ്രാം സ്വര്‍ണം എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എസ്‌ഐടി. മഹാരാഷ്ട്രയില്‍നിന്നു വിദഗ്ധനെ എത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചുവെന്നും പൂശലിനു ശേഷം ബാക്കിവന്ന സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിക്കു നല്‍കിയെന്നും സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് സ്വര്‍ണം വിറ്റുവെന്ന് കണ്ടെത്തിയത്.