പൊലീസ് സ്‌റ്റേഷനില്‍ പ്രശ്ന പരിഹാരം; മടങ്ങിയെത്തിയ ഭാര്യയെ കഴുത്ത*റുത്തു കൊന്ന് ഭര്‍ത്താവ്

തിരുവനന്തപുരം: പൊലീസ് സ്‌റ്റേഷനില്‍വെച്ച് പ്രശ്‌നം പരിഹരിച്ചശേഷം വീട്ടില്‍ മടങ്ങിയെത്തിയ ഭാര്യയെ മക്കളുടെ കണ്‍മുമ്പില്‍ കഴുത്തറുത്തു കൊന്ന് ഭര്‍ത്താവ്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കഴുകി വൃത്തിയാക്കിയശേഷം ഇയാള്‍ കാറില്‍ കടന്നുകളയുകയായിരുന്നു.

അമ്മയെ അച്ഛന്‍ കൊലപ്പെടുത്തിയ വിവരം പത്താം ക്ലാസില്‍ പഠിക്കുന്ന മകനാണ് പൊലീസിനെ വിളിച്ചറിയിച്ചത്. പ്രതിക്കായുള്ള തിരച്ചിലിലാണ് പൊലീസ്.

തിരുവനന്തപുരം നാലാഞ്ചിറയില്‍ ഉദിയന്നൂര്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഹസീന ബീവിയെയാണ് (36) ഭര്‍ത്താവ് സുരേഷ് (46) കൊലപ്പെടുത്തിയത്. നാലു മക്കളും ഹസീനയുടെ അമ്മയുമായിരുന്നു സംഭവസമയം വീട്ടിലുണ്ടായിരുന്നത്.

ഭര്‍ത്താവുമായി പിണങ്ങി വീടുവിട്ടുപോയ ഹസീന ഇന്നലെയാണ് വീട്ടില്‍ മടങ്ങിയെത്തിയത്. അമ്മ വീട്ടിലില്ലാതിരുന്നതിനാല്‍ സ്‌കൂള്‍ തുറന്ന് ഇതുവരെയും കുട്ടികള്‍ സ്‌കൂളില്‍ പോയിരുന്നില്ല. അമ്മ തിരികെയെത്തിയതോടെ സ്‌കൂളില്‍ പോകാനൊരുങ്ങിയതയായിരുന്നു മക്കള്‍ നാലുപേരും. എന്നാല്‍ ഇന്ന് രാവിലെ അവര്‍ ഉണര്‍ന്നത് മുകളിലെ നിലയില്‍നിന്നുള്ള ബഹളം കേട്ടാണ്. മുറിക്കകത്തേക്ക് കടന്ന കുട്ടികള്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഹസീനയെയാണ്.

സുരേഷും ഹസീനയും തമ്മില്‍ നേരത്തേ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് വീടുവിട്ടുപോയ ഹസീനയ്‌ക്കെതിരെ സുരേഷ് പൊലീസില്‍ പരാതി നല്‍കുകയും പ്രശ്‌നപരിഹാരത്തിനായി ഇരുവരെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

ശേഷം പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍പ്പാക്കുകയും അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം ഹസീന ഇന്നലെ വൈകീട്ടോടെ വീട്ടില്‍ മടങ്ങിയെത്തുകയുമായിരുന്നു. പുലര്‍ച്ചയോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തു.