ജയിച്ചാല്‍ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതി വട്ടം എന്നാക്കുമെന്ന് സുരേന്ദ്രൻ; കേരളത്തില്‍ നടക്കില്ലെന്ന് സിപിഎമ്മും ലീഗും

തിരഞ്ഞെടുക്കപ്പെട്ടാൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുന്നതിനാകും പ്രഥമ പരിഗണനയെന്ന് വയനാട്ടിലെ ബി.ജെ.പി. സ്ഥാനാർഥി കെ.സുരേന്ദ്രന്റെ പ്രഖ്യാപനത്തിനെതിരെ സിപിഎമ്മും ലീഗും. ബത്തേരിയുടെ യഥാർഥ പേര് ഗണപതി വട്ടം ആണെന്നും ഞങ്ങൾ അങ്ങനെയാണ് പറയുന്നതെന്നുമാണ് സുരേന്ദ്രെന്റെ വാദം. സുരേന്ദ്രൻ ജയിക്കാനുള്ള സാധ്യത പോലുമില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും, ജയിച്ചാലും ബത്തേരിയുടെ പേര് മാറ്റാനാകില്ലെന്ന് എം.വി.ഗോവിന്ദനും പ്രതികരിച്ചു.

ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മോദിയുടെ സഹായത്തോടുകൂടി സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്ന് കെ.സുരേന്ദ്രൻ പ്രതികരിച്ചത്. ഇത് വിവാദമായതിന് പിന്നാലെ നിലപാട് ആവർത്തിച്ച് സുരേന്ദ്രൻ. ടിപ്പു സുൽത്താന്റെ അധിനിവേശത്തിനു ശേഷമാണ് സുൽത്താൻ ബത്തേരി എന്ന പേര് വന്നതെന്നും പേരുമാറ്റം അനിവാര്യമാണെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ നിലപാടെടുത്തു.

പേരുമാറ്റ വിവാദം ബി.ജെ.പിയുടെ വർഗീയ അജണ്ടയെന്നും വന്യജീവി നിയമങ്ങളിലെ മാറ്റങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും സി.പി.എം. പ്രതികരിച്ചു. ഇത് കേരളമാണെന്നും ഇതൊന്നും നടപ്പാക്കാൻ സാധ്യതയില്ലെന്ന് എല്ലാവർക്കും അറിയാമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.