കളമശേരി ആക്രമണം: പ്രതിക്ക് കവർച്ച മാത്രമായിരുന്നില്ല ലക്ഷ്യമെന്ന് പൊലീസ്, പീഡനശ്രമത്തിനും കേസ്

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ യുവതിയെ അതിക്രൂരമായി ആക്രമിച്ച് സ്വർണവും പണവും കവർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാലക്കാട് അഗളി സ്വദേശിയാണ് ദിവസങ്ങൾ നീണ്ട അന്വേഷണത്തിൽ പോലീസ് പിടിയിലായത്. പ്രതിയുടെ ലക്ഷ്യം കവർച്ച മാത്രമല്ല, യുവതിയെ ലൈംഗികമായി ഉപദ്രവിക്കലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. തിരിച്ചറിയൽ പരേഡ് ഉൾപ്പെടെയുള്ളതിനാൽ പ്രതിയുടെ വിശദാംശങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.

കളമശേരി സെൻറ് ജോസഫ് പളളിക്ക് സമീപം റെയിൽവേ പാലം കടന്ന് പോകും വഴിയായിരുന്നു കണ്ണൂർ സ്വദേശിയായ യുവതി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. ജോലി കഴിഞ്ഞ് രാത്രി എട്ട് മണിയോടെ വീട്ടിലേക്ക് പോകും വഴി പിന്നിൽ നിന്ന് എത്തിയ ആൾ തലയിലൂടെ തുണിയിട്ട് ചവിട്ട് വീഴ്ത്തി. കല്ലുകൊണ്ട് തലയക്ക് അടിച്ച് പരുക്കേൽപ്പിച്ച ശേഷം ആഭരണമടക്കം കവർന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് പ്രതിയക്കായി അന്വേഷണം തുടങ്ങിയത്. പ്രദേശത്തെ 200 ലേറെ സിസിടിവികൾ പരിശോധിച്ചും 1 ലക്ഷത്തോളം മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചുമാണ് അഗളി സ്വദേശിയിലേക്ക് പോലീസ് എത്തിയത്. ഇന്നലെ പാലക്കാട് അഗളിയിലെത്തി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൊച്ചിയിൽ കെ.എസ്ഇബി കരാർ തൊഴിലാളിയായി ജോലി ചെയ്ത് പ്രതിയക്ക് പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. നിലവിൽ പത്തടിപ്പാലത്ത് മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. സുഹൃത്തുക്കൾക്കൊപ്പം മദ്യമിച്ച ശേഷമാണ് പുറത്തിറങ്ങി യുവതിയെ ആക്രമിച്ചത്. പെൺകുട്ടിയിൽ നിന്ന് കവർന്ന 1 പവൻ മാലയും കമ്മലും കണ്ടെതതാൻ പോലീസിനായില്ല. യുവതിയുടെ മൊബൈൽ ഫോൺ പ്രതിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബലാത്സംഗ ശ്രമം അടക്കം നടന്നതിനാൽ ഈ വകുപ്പുകൾകൂടി പ്രതിക്കെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.