പ്രസംഗം കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ എന്തിന് വന്നു, എണീറ്റുപോയ പ്രവർത്തകരോട് രോഷാകുലനായി കെ സുധാകരൻ

തിരുവനന്തപുരം: സമരാഗ്നി സമാപന വേദിയില്‍ പ്രവര്‍ത്തകര്‍ നേരത്തെ പിരിഞ്ഞ് പോയതില്‍ രോഷാകുലനായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഴുവന്‍ സമയം പ്രസംഗം കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ എന്തിന് വന്നുവെന്ന് സുധാകരന്‍ ചോദിച്ചു. ലക്ഷകണക്കിന് രൂപ മുടക്കിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. രണ്ട് പേര്‍ സംസാരിച്ച് കഴിഞ്ഞ് ആളുകള്‍ പോവുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇങ്ങനെ ആണെങ്കില്‍ എന്തിന് പരിപാടി സംഘടിപ്പിക്കുന്നു എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സുധാകരനെ തിരുത്തി. പ്രവര്‍ത്തകര്‍ ഉച്ചയ്ത്ത് മൂന്ന് മണിക്ക് പൊരി വെയിലത്ത് വന്നതാണ്. 12 പേരുടെ പ്രസംഗം കേട്ട് അഞ്ച് മണിക്കൂർ തുടർച്ചയായി ആളുകൾ ഇരുന്നു. ഈ സമയത്ത് പ്രവര്‍ത്തകര്‍ പോകുന്നതില്‍ പ്രസിഡന്‍റിന് വിഷമം വേണ്ടെന്നും സതീശന്‍ പറഞ്ഞു.