തിരുവനന്തപുരം: മുഖ്യമന്ത്രി പദവിക്കു പിന്നാലെ, കെപിസിസി അധ്യക്ഷ സ്ഥാനത്തിനു വേണ്ടിയും കോൺഗ്രസിൽ ചരടുവലികൾ സജീവം. സംസ്ഥാന കോൺഗ്രസ് അധ്യക്ഷസ്ഥാനത്തിൽ അവകാശവാദം ഉന്നയിച്ച് മുതിർന്ന നേതാവ് കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് കൊടിക്കുന്നിൽ കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന നേതാവായ തനിക്ക് കെപിസിസി അധ്യക്ഷസ്ഥാനത്തിന് അർഹതയുണ്ട്. എന്നാൽ പലതവണ മാറ്റിനിർത്തപ്പെടുകയാണ് ഉണ്ടായത്. തന്റെ സീനിയോറിറ്റി പരിഗണിക്കണമെന്നും അർഹമായ പദവി നൽകണമെന്നും കൊടിക്കുന്നിൽ സുരേഷ് ഖാർഗെയെ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷനുമായുള്ള കൊടിക്കുന്നിൽ സുരേഷിന്റെ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു.

നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിയാകുമെന്ന് ഉറപ്പായതോടെയാണ്, പാർട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തിനായി ചരടുവലികൾ മുറുകിയത്. കൊടിക്കുന്നിൽ സുരേഷിനെ കൂടാതെ എംപിമാരായ ആന്റോ ആന്റണി, ബെന്നി ബെഹനാൻ തുടങ്ങിയവരുടെ പേരുകളും അധ്യക്ഷസ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. മുൻ യുഡിഎഫ് കൺവീനറും മുതിർന്ന നേതാവുമാണ് ബെന്നി ബെഹനാൻ. പത്തനംതിട്ട എംപിയായ ആന്റോ ആന്റണിയുടെ പേര് സണ്ണി ജോസഫിനൊപ്പം നേരത്തെയും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നു. ക്രൈസ്തവ പ്രാതിനിധ്യം ചൂണ്ടിക്കാട്ടിയാണ് ബെന്നിയുടേയും ആന്റോയുടേയും പേര് ഉയർത്തുന്നത്. ദലിത് പ്രാതിനിധ്യമാണ് കൊടിക്കുന്നിൽ സുരേഷ് ഉന്നയിക്കുന്നത്.

























