തിരുവനന്തപുരം∙ സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി യോഗത്തിൽ തീരുമാനം. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാൽ 15 മിനിറ്റ് മുതൽ അരമണിക്കൂർവരെ വൈദ്യുതി നിയന്ത്രണം വരും. വൈദ്യുതി മുടക്കം എസ്എംഎസായി ആയി അറിയിക്കും. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പവർ എക്സ്ചേഞ്ചുകളിൽനിന്ന് ഉയർന്ന വിലയ്ക്കു വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ ഉപാധികളോടെ കെഎസ്ഇബിക്ക് ഇന്നലെ അനുമതി നൽകിയിരുന്നു.

യൂണിറ്റിന് 10 രൂപ വരെ വിലയുള്ള ഡേ എഹെഡ് മാർക്കറ്റിലെ (ഡിഎഎം) നിരക്കിനെക്കാൾ 50 പൈസ വരെ അധികം നൽകി മേയ് 15 വരെ 250 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനാണ് അനുമതി നൽകിയത്. ഇത് എപ്പോൾ ലഭിക്കുമെന്ന് വ്യക്തമല്ല. അതിനു മുൻപ് സാഹചര്യങ്ങൾ മെച്ചപ്പെട്ടാൽ പിന്നെ വൈദ്യുതി വാങ്ങരുതെന്നും ഉത്തരവിലുണ്ട്. വൈദ്യുതി വാങ്ങുന്നതിന്റെ ചെലവ് ഉൾപ്പെടെയുള്ള വിശദമായ റിപ്പോർട്ട് ഇടപാട് അവസാനിപ്പിച്ച് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.


പ്രതിസന്ധി നേരിടുന്നതിൽ കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചെന്നും മുന്നൊരുക്കങ്ങളുണ്ടായില്ലെന്നും കമ്മിഷൻ ഉത്തരവിൽ വിമർശിച്ചു. രാത്രിയിൽ വ്യത്യസ്ത സമയങ്ങളിലായി 10–15 മിനിറ്റ് നീളുന്ന വൈദ്യുതി നിയന്ത്രണം സംസ്ഥാനത്ത് തുടരുകയാണ്. വൈകിട്ട് 6 മുതൽ പുലർച്ചെ 2 വരെ ഒരുപോലെ വൈദ്യുതി ആവശ്യകത തുടരുന്ന സാഹചര്യമാണിപ്പോൾ. ഈ സമയത്തെല്ലാം കുറഞ്ഞത് 5500 മെഗാവാട്ട് ആണ് ആവശ്യകത. രാവിലെ സോളർ വൈദ്യുതി ഉൽപാദനം ആരംഭിക്കുന്നതുവരെ മിക്കവാറും ദിവസങ്ങളിൽ ഈ സാഹചര്യം തുടരുന്നുവെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.























