കാന്‍സര്‍ ചികിത്സ സമയത്ത് താൻ നേരിടേണ്ടിവന്ന അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്. ട്രാന്‍സ്പ്ലാന്റ് നടപടികള്‍ക്ക് മുമ്പായി അണ്ഡം ശീതികരിച്ചു വെക്കുന്നതിനെക്കുറിച്ച് തന്നോട് ചോദിച്ചില്ലെന്നാണ് മംമ്ത മോഹന്‍ദാസ് പറയുന്നത്. പിന്നീട് താന്‍ ചോദിച്ച ശേഷമാണ് അതേക്കുറിച്ച് ഡോക്ടര്‍ സംസാരിച്ചതെന്നും മംമ്ത പറയുന്നു. രോഗാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് ഇത്തരം ഗൗരവകരമായ കാര്യങ്ങളിൽ വിദഗ്ധോപദേശം നൽകേണ്ടത് വൈദ്യശാസ്ത്ര മേഖലയുടെ ഉത്തരവാദിത്തമാണെന്നും മംമ്‌ത ചൂണ്ടിക്കാട്ടി.ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ പരിപാടിയുടെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

മംമ്തയുടെ വാക്കുകള്‍
”എനിക്ക് കാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത് 24-ാം വയസിലാണ്. 27-28 വയസിലാണ് ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നത്. എന്നോട് ആരും അണ്ഡം ശീതീകരിക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. ഡോക്ടര്‍മാര്‍ക്ക് അറിയാം. പക്ഷെ എന്നോട് പറഞ്ഞിരുന്നില്ല. ട്രാന്‍സ്പ്ലാന്റിങിന് ശേഷമാണ് ഞാന്‍ പോയി ചോദിക്കുന്നത്. നിങ്ങള്‍ ചോദിച്ചില്ലല്ലോ എന്ന ഒഴുക്കന്‍ മറുപടിയാണ് അയാള്‍ തന്നത്. നമുക്ക് എങ്ങനെ അറിയാനാണ്? നമുക്ക് അറിയില്ല. ഒന്നാമത് അറിവില്ല. ഈ ഡോക്ടര്‍മാരൊക്കെ അമേരിക്കയിലൊക്കെ പോയി പഠിച്ചവരാണ്. ഡോക്ടര്‍മാരെയെല്ലാം കുറ്റം പറയുന്നതല്ല. നമ്മുടെ ആരോഗ്യസംവിധാനത്തില്‍ ഒരു സംവിധാനത്തിന്റെ അഭാവമുണ്ട്.” മംമ്ത പറയുന്നു. ”ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റിങ്ങിന്റെ സമയത്ത് 30-35 ദിവസം ഐസൊലേഷനിലായിരിക്കും.


ഒരു മുറിയിലായിരിക്കും. ചേമ്പര്‍ പോലെയാണ്. അതില്‍ നിന്നും പുറത്തിറങ്ങാനാകില്ല. അത് കഠിനമാണ്. സങ്കീര്‍ണമായ ചികിത്സ കഴിഞ്ഞ് വരികയാണ്. അതിന് പിന്നാലെ 30-35 ദിവസത്തെ ഐസൊലേഷനും. ഒട്ടും വയ്യ. നഴ്‌സുമാരോട് ഞാന്‍ പറയും, എല്ലാ ദിവസവും നിങ്ങളുടെ മുഖമാണ് കാണുന്നത്. വരുമ്പോള്‍ ഒരു പ്ലാസ്റ്റിക് സ്‌മൈല്‍ എങ്കിലും ഇട്ടൂടേയെന്ന്. അത് വലിയ മാറ്റമുണ്ടാക്കും”.”അന്നത്തെ കാലത്തെ സ്റ്റിഗ്മ എന്താണ്! ഇതേക്കുറിച്ച് ആരോടെങ്കിലും സംസാരിക്കാനാകുമോ? സ്വന്തം അച്ഛനും അമ്മയും പോലും സഹോദരങ്ങളോട് ഇതേക്കുറിച്ച് സംസാരിക്കുന്നില്ല. അത് തന്നെ വൈകിയാണ് പറയുന്നത്. എത്ര ബുദ്ധിമുട്ടിയിട്ടാണ്? ആ സമയത്ത് എനിക്ക് സപ്പോര്‍ട്ടായി വന്ന കുറച്ച് പേര്‍ എന്റെ ജീവിതത്തില് വല്ലാതെ സ്പര്‍ശിച്ചിട്ടുണ്ട്. വലുതൊന്നുമല്ല. എന്റെ അരികിലിരിക്കുകയും, എനിക്കൊപ്പം കരയുന്നതിന് പകരം തമാശകള്‍ പറയുകയും ചെയ്തവര്‍. സപ്പോര്‍ട്ടെന്ന് പറഞ്ഞ് വരുന്ന മിക്കവരുടേതും സിമ്പതിയാണ്. അത് രോഗിയ്ക്ക് ടോക്‌സിക്ക് ആണ്.” എന്നും മംമ്ത പറയുന്നു.























