നിവിൻ പോളിക്കെതിരായ ബലാത്സംഗ പരാതി; യുവതിയേയും ഭർത്താവിനേയും വിളിച്ചുവരുത്തി മൊഴിയെടുക്കുന്നു

കൊച്ചി: നടൻ നിവിൻ പോളിയ്ക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നു. ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് യുവതിയേയും ഭർത്താവിനേയും അന്വേഷണ സംഘം വിളിച്ചുവരുത്തിയത്. ദുബായിൽ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.

ദുബായിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്ന ദിവസം നിവിൻ കേരളത്തിലുണ്ടായിരുന്നെന്ന് വാദത്തെപ്പറ്റി പൊലീസ് അന്വേഷിക്കട്ടേയെന്ന് യുവതി പറഞ്ഞു. പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്ഐടി രേഖപ്പെടുത്തുന്നുണ്ട്. അതേസമയം, കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളിൽ ഗൂഡാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളി ഡിജിപിയെ സമീപിച്ച് പരാതി നൽകിയിട്ടുണ്ട്. കേസിൽ ആരോപിക്കുന്ന ഡിസംബർ മാസം താൻ കേരളത്തിൽ ഉണ്ടായിരുന്നുവെന്നും തെളിവായി പാസ്പോർട്ട് ഹാജരാക്കുമെന്നും നിവിൻ പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനും നിവിൻ പരാതിയുടെ പകർപ്പ് നൽകിയിട്ടുണ്ട്.