തെളിവുകളോ രേഖകളോ ഇല്ല, സുരേഷ് ഗോപിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്

തൃശ്ശൂർ: ലോക്​സഭാ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടിക ക്രമക്കേടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്‌ക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. തൃശ്ശൂരിൽ സുരേഷ് ഗോപിയും കുടുംബവും വോട്ടർപട്ടികയിൽ പേരുചേർത്തതുമായി ബന്ധപ്പെട്ട് മുൻ എം.പി ടി.എൻ. പ്രതാപനാണ് പരാതി നൽകിയത്.

സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരിലേക്ക് വോട്ട് മാറ്റിയത് വ്യാജരേഖ ചമച്ചുകൊണ്ടാണെന്നും സത്യവാങ് മൂലം നൽകിയത് വ്യാജമായിരുന്നുവെന്നും തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് ടി.എൻ പ്രതാപൻ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. പ്രാഥമികമായ അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് കേസെടുക്കാൻ സാധ്യമല്ലെന്ന നിലപാട് പോലീസ് അറിയിച്ചിരിക്കുന്നത്. പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ തെളിയിക്കത്തക്ക വിധത്തിലുള്ള രേഖകളോ തെളിവുകളോ ലഭിച്ചിട്ടില്ല എന്ന് പോലീസ് പറഞ്ഞു.

കൂടാതെ, വ്യാജരേഖ ചമച്ചതായുള്ള പരാതി നൽകേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള പരാതി ലഭിക്കാത്തതിനാൽ കേസെടുക്കാൻ സാധിക്കില്ലെന്നും പോലീസ് വ്യക്തമാക്കി. വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ചുള്ള അന്വേഷമം പോലീസ് സാധ്യമല്ലെന്നും പരാതി നൽകിയ ടി.എൻ പ്രതാപനെ അറിയിച്ചു.