കൊല്ലൂര്‍ മൂകാംബിക തീർത്ഥയാത്രയ്ക്കിടെ വാഹനാപകടം: പാലാ സ്വദേശികളായ രണ്ട് സ്ത്രീകൾ മരിച്ചു

പാല:പാലായിൽ നിന്ന് കൊല്ലൂർ മൂകാംബിക ദർശനത്തിന് പോയ സംഘത്തിലെ രണ്ട് സ്ത്രീകൾ വാഹനാപകടത്തിൽ മരിച്ചു. പാലാ മുണ്ടാങ്കൽ പയപ്പാർ പടിഞ്ഞാറേനെല്ലിത്താനത്ത് ജ്യോതി ബിജു (42), പയപ്പാർ കീച്ചേരിൽ ആര്യ അനൂപ് (35) എന്നിവരാണ് മരിച്ചത്. ജ്യോതിയുടെ അമ്മ പാലാ പോണാട് ഭൂതക്കുഴി മുണ്ടയ്ക്കൽ മിനി വേണുഗോപാൽ (65), സഹോദരൻ ജ്യോതിസ് (38), ആര്യയുടെ മകൻ അയാൻ (നാല്) എന്നിവർക്കാണ് പരിക്കുപറ്റിയത്. പരിക്കേറ്റവരെ കുന്ദപുര ആദർശ ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സക്കുശേഷം മംഗലാപുരം മണിപ്പാൽ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. അപകടത്തിൽ മരിച്ച ജ്യോതി, ആര്യ എന്നിവരുടെ മൃതദേഹങ്ങൾ കുന്ദപുര ആദർശ ആശുപത്രി മോർച്ചറിയിൽ.

കുന്ദപുരയ്ക്ക് സമീപം ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം. മൂകാംബിക ദർശനം കഴിഞ്ഞ് കുടജാദ്രി സന്ദർശിച്ച് മടങ്ങുകയായിരുന്ന എട്ടംഗ സംഘം സഞ്ചരിച്ച ജീപ്പിൽ എതിരെ തെറ്റായ ദിശയിൽ എത്തിയ ലോറി ഇടിച്ചാണ് അപകടം. ലോറി ഇടിച്ച് ജീപ്പ് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ലോറി ്രൈഡവർ ഓടി രക്ഷപെട്ടു. ബിജു ആണ് ജ്യോതിയുടെ ഭർത്താവ്. മക്കൾ: ലക്ഷ്മിപ്രിയ (നേഴ്സ് ആന്ധ്ര), ദേവപ്രിയ (നേഴ്സിംങ് വിദ്യാർഥി ചങ്ങനാശേരി), അവന്തിക. ആര്യയുടെ ഭർത്താവ് അനൂപ്. മകൾ: അവനി(ഒന്ന്).

പാലായിലെ സ്വകാര്യ ടൂർ ഓപ്പറേറ്റിംങ് ഏജൻസി ഏർപ്പെടുത്തിയ ആറ് ബസുകളിൽ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് മൂകാംബിക ക്ഷേത്ര ദർശനത്തിന് വിവിധ സ്ഥലങ്ങളിൽ നിന്നു നിന്നുള്ള സംഘം യാത്ര തിരിച്ചത്. ക്ഷേത്ര ദർശനത്തിന് ശേഷം നാട്ടിലേയ്ക്ക് തിരിക്കും മുൻപ് യാത്രാസംഘത്തിലെ നാൽപ്പതോളംപേർ ഞായറാഴ്ച രാവിലെ അഞ്ച് ജീപ്പുകളിലാണ് കുടജാദ്രി സന്ദർശിക്കാൻ പുറപ്പെട്ടത്. സന്ദർശനം കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ ഏറ്റവും പിന്നിൽ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്.