ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതില്‍ പ്രേംകുമാറിന് അതൃപ്തി; റസൂല്‍ പൂക്കുട്ടി ചുമതലയേറ്റ ചടങ്ങില്‍നിന്ന് വിട്ടുനിന്നു

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതില്‍ നടന്‍ പ്രേംകുമാറിന് അതൃപ്തിയുള്ളതായി സൂചന. പുതിയ ചെയര്‍മാനായി ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ചുമതലയേറ്റ ചടങ്ങില്‍നിന്ന് പ്രേംകുമാര്‍ വിട്ടുനിന്നു. ആശാ സമരത്തിന് അനുകൂലമായി പ്രേംകുമാര്‍ പ്രസ്താവന നടത്തിയതാണ് സ്ഥാനചലനത്തിനു കാരണമെന്ന് സൂചനയുണ്ട്. തന്നെ എല്‍പ്പിച്ച കാര്യങ്ങള്‍ ഭംഗിയായി ചെയ്തുതീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പ്രേംകുമാര്‍ പറഞ്ഞു.

പല വിഷയങ്ങളിലും കലാകാരന്‍ എന്ന നിലയില്‍ സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാറുണ്ടെന്നും ദോഷകരമായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 3ന് പ്രഖ്യാപിക്കാനിരിക്കെയാണ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പ്രേംകുമാറിനെ നീക്കിയത്. റസൂല്‍ പൂക്കുട്ടി അക്കാദമി ആസ്ഥാനത്തെത്തി രാവിലെ ചുമതലയേറ്റു. രാത്രി എട്ടുമണിക്കാണ് ഉത്തരവിനെക്കുറിച്ച് അറിയിപ്പു കിട്ടിയതെന്നും മറ്റൊന്നും അറിയില്ലെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.