ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അർധ വാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് നൽകിയ പരാതി ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറി.

ചോദ്യപേപ്പർ ചോർച്ച കണ്ടെത്തിയ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച ഡിജിപിക്ക് വിദ്യാഭ്യാസ വകുപ്പ് പരാതി നൽകിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയാണ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പരാതി ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറിയത്. പരാതിയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണമാണ് ആദ്യം നടത്തുക. 8,9,10,11 ക്ലാസുകളിലെ അർധ വാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചോദ്യപേപ്പറിലെ ചോദ്യങ്ങളുടെ മാതൃക അതേപടി യൂട്യൂബ് ചാനലിൽ വന്നെന്നാണ് കണ്ടെത്തൽ. പരീക്ഷയുടെ തലേദിവസം യൂട്യൂബ് ചാനലിൽ വന്ന ചോദ്യങ്ങളുടെ മാതൃക നിരവധി വിദ്യാർഥികളാണ് കണ്ടത്. ഈ മാതൃക ആരോ ചോർത്തി നൽകിയതാണ് എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ.

ഇത് ആര് നടത്തിയെന്നും ഇതിന്റെ പിന്നിലുള്ള ഗൂഢാലോചനയും കുറ്റക്കാരെയും കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡിജിപിക്ക് പരാതി നൽകിയത്. ഈ പരാതിയിന്മേൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമായിരിക്കും ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുക. നിലവിൽ താമരശേരിയിൽ അടക്കം ലോക്കൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഈ വിവരങ്ങളെല്ലാം ക്രോഡീകരിച്ചായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷണം.