കൊച്ചി: ശബരിമല പടിപൂജ ബുക്കിങ്ങിലെ ക്രമക്കേടിൽ കടുത്ത നടപടിയുമായി ഹൈക്കോടതി. ബുക്കിങ്ങിന്റെ എല്ലാ രേഖകളും പിടിച്ചെടുക്കാൻ ചീഫ് വിജിലൻസ് ഓഫീസർക്ക് കോടതി നിർദേശം നൽകി. രേഖകൾ മുദ്രവെച്ച കവറിൽ ഹാജരാക്കനാണ് നിർദേശം.

പടിപൂജ ബുക്ക് ചെയ്തത് മിക്കതും വ്യാജ മേൽവിലാസങ്ങളിലാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ചീഫ് വിജിലൻസ് ഓഫീസറുടെ അന്വേഷണത്തിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. പടിപൂജയുടെ ബുക്കിങ് മറിച്ചുവിൽക്കുന്നുവെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.


പടിപൂജയുടെ ബുക്കിങ്ങിന്റെ വിശ്വാസ്യതയിൽ സംശയമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ബുക്കിങ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അടുത്ത ഒരു വർഷത്തെ പടിപൂജയുടെ ബുക്കിങ് പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി.























